അയിനിപ്പിലാവ് പൂത്ത കാലം









നോക്കൂ ഞാൻ ഓർത്തുപോവുകയാണ്. ഓർക്കാനായി ഇത്ര എന്താണുള്ളത്? ഞാനെൻറെ കുട്ടിക്കാലം ഓർക്കുകയാണ്. ഒന്നും അല്ലാതിരുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. ഇന്ന് കുട്ടിയല്ലെങ്കിലും അന്ന് വെറും കുട്ടിയായിരുന്നു. അന്ന് വലിയവനാവാനാണ് പൂതി എങ്കിൽ ഇന്ന് കുട്ടിയാകുവാനാണ് കൂടുതൽ പൂതി എന്ന് പറയാമല്ലോ. 

നോക്കൂ പടച്ച തമ്പുരാൻ്റെ അനുഗ്രഹത്താൽ  ജീവിതമിപ്പോൾ നല്ല നിലയിൽ പോയിക്കൊണ്ടിരിക്കുകയാണ്. എങ്കിലും നമ്മുടെ ജീവിത വഴിയിൽ നമ്മെ സഹായിച്ചവരെ, കൈതാങ്ങായവരെ, പ്രോത്സാഹനത്തിൻ വെള്ളമൊഴിച്ചു തന്നവരെ നമുക്ക് മറക്കുവാൻ ഒക്കുമോ? ഒരിക്കലുമില്ല. ജീവിത വഴിയിൽ കട്ടുറുമ്പായവരും കൊതുകുകളായവരും ഉണ്ടായിരിക്കാം. എങ്കിലും അവരെകുറിച്ചോർത്ത് നമ്മുടെ വിലപ്പെട്ട സമയം  വെറുതെ കളയുന്നത് എന്തിനാണ് ? എങ്കിലും എൻ്റെ വീട്ടിലേക്ക് വലിയ കട്ടൂറുമ്പുകളും കൊതുകുകളും ഒന്നും തന്നെ വന്നിട്ടില്ല എന്ന് പറയുവാന് ആഗ്രഹം എന്ന് പറയാമല്ലോ.

ഞാനെൻ്റെ കുട്ടിക്കാലം ഓർക്കുകയാണ്. അല്ല ഓർത്തുപോവുകയാണ്. ട്രൗസറും കീറിയ കുടുക്കറ്റുപോയ  കുപ്പായവും ഇട്ടു മൂക്കിൽ നിന്നും ഒലിപ്പിച്ചു നടന്നിരുന്ന കാലം. അന്ന്  സ്നേഹം എന്തെന്ന് ഈയുളള്ളവന് പഠിപ്പിച്ചുതന്ന ഒരാളുണ്ടായിരുന്നു. ഞങ്ങളുടെ സ്വന്തം വല്ല്യുമ്മ. അതായത് ഉമ്മയുടെ ഉമ്മ. എല്ലാവര്ക്കും സ്നേഹം വാരിക്കോരി നൽകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട  വല്ല്യുമ്മ. ദൈവാനുഗ്രഹത്താൽ അവർ ഇന്നും ഞങ്ങളുടെ കൂടെയുണ്ട്. സ്നേഹം നൽകി ജീവിച്ചിരിപ്പുണ്ട്. നാഥാ..അവർക്ക് നീ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കേണമേ.


കുഞ്ഞുനാളിൽ ഉമ്മാ എന്നെയും പെങ്ങളെയും കൂട്ടി തറവാട് വീട്ടിൽ ഇടക്കൊക്കെ പോവാറുണ്ടായിരുന്നു. നാട്ടിലെ കൃഷിഭവന് മുന്നിൽ വന്നു തിരിച്ച് പോകുന്ന മേച്ചേരി ബസിലായിരുന്നു പോയിരുന്നത്. കുഴികൾ ഏറെയുള്ള പാതി നശിച്ച പഴയ റോഡിലൂടെ ബസ് കുതിച്ചു പായുന്നത് ഓർത്തുപോവുകയാണ്. തള്ളവിരലിൽ നീണ്ട നഖമുള്ള് ഡ്രൈവർ സ്റ്റിയർ പിടിച്ച് തിരികുന്നത്  മുന്നിലെ സൈഡ് സീറ്റിൽ ഇരുന്ന് ഊറ്റത്തോടെ നോക്കി നിൽക്കാറുണ്ടായിരുന്നു. പരുത്തിക്കാട് നിന്നും അരിയല്ലൂർ സ്കൂൾ സ്റ്റോപ്പ് എത്തുവാൻ  ഒരു പത്തു പതിനഞ്ച് മിനുട്ട് സമയം എടുത്തിരുന്നു. കുണ്ടിലും കുഴിയിലും ചാടിയുള്ള കുലുങ്ങിയുള്ള യാത്ര ഹരം ഏറെ ഉളവാക്കുന്നത് ആയിരുന്നെങ്കിലും ഊരക്ക് അത്രക്ക് നല്ലത് ആയിരുന്നില്ല. ബസ് സ്റ്റോപ്പിൽ എത്തേണ്ട താമസം ഉമ്മാ പറയും.


" ആളർക്കം ണ്ട്" 


ഞങ്ങൾ പടിയിറങ്ങി തറവാട്ടിലേക്ക് നടക്കും. പോകുമ്പോൾ ഉമ്മയുടെ ഒരു കൈയിലെ വിരലിൽ ഞാനും മറ്റേ കൈയിലെ വിരലിൽ പെങ്ങളും പിടിച്ചു തൂങ്ങും. ഒരിക്കൽ പോകുമ്പോൾ വഴിയിൽ വെച്ച്  ഉത്സവത്തിന് കൊണ്ടുവന്ന പനംപട്ട തിന്നുന്ന ആനയെ കണ്ടിട്ടുണ്ട്. വീട്ടിലെത്താൻ ഒരു അഞ്ചു മിനിട്ട് നേരം നടക്കണം. റോഡ് കഴിഞ്ഞാൽ പിന്നെ ഇടവഴിയാണ്. പരൽ മീനുകൾ നീന്തി തുടിക്കുന്ന ഇടവഴി. ഇരു വശങ്ങളിലും വളർന്നുയർന്ന അയിനി മരങ്ങൾ കാണാം. ഇടവഴിയിൽ വീണു കിടക്കുന്ന ഇലഞ്ഞി പൂക്കളുടെ സുഗന്ധം പരത്തുന്ന മണം ! മനസ്സിൻ്റെ മണിയറയിൽ ഇപ്പോഴും കിടന്നുറങ്ങുന്നു. തറവാട് വീടിൻ്റെ പരിസരത്ത് രണ്ടുമൂന്ന് കുളങ്ങൾ ഉണ്ടായിരുന്നു. മുകൾ പരപ്പിൽ പച്ചപായലുകളുള്ള കുളം. അതിൽ തവളകളും, ആമകളും, പരൽ മീനുകളും ബ്രാലും എല്ലാം ഉണ്ട്. ആമയും ബ്രാലും വല്ലപ്പോഴും വെള്ളത്തിൻ്റെ മുകൾ പരപ്പിൽ വന്ന് താഴേക്ക് തന്നെ ഊളിയിടും. റോഡിനടുത്തുള്ള കുളം പെരുമഴ പെയ്യുമ്പോൾ നിറഞ്ഞു കവിയും. ഇടവഴിയിലൂടെ ചാലിട്ടൊഴുകും.

വീട്ടിലെത്തുമ്പോൾ വല്ല്യുമ്മ  ഈണത്തിൽ ഖുർആൻ പാരായണം ചെയ്യുന്നുണ്ടാകും. അതല്ലെങ്കിൽ വെറ്റില മുറുക്കുന്നുണ്ടാകും. മുറുക്കി തുപ്പാനായി ഒരു കോളാമ്പിയും അരികിലുണ്ടാകും. കാണേണ്ട താമസം ഒരുപാട് കാലമായി കണ്ടിട്ട് എന്ന മട്ടിൽ തമാശ രൂപേണ ഞങ്ങളോട് ചോദിക്കും:

" മക്കൾക്ക് ആരാ ഇങ്ങോട്ട് വഴി പർഞ്ഞ് തന്നത്?"

അതു കേട്ട് ഞങ്ങള് ചിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വല്ലപ്പോഴും അബദ്ധത്തിൽ കോട്ടുവാ ഇട്ടുപോയാൽ വാടിയ എൻ്റെ മുഖത്തേക്ക് നോക്കി ഇങ്ങനെ ചോദിക്കും : 


" പയ്ക്കിണ്ടോ മോനെ?" 


വീട്ടിൽ വരുന്നവർക്ക് കൊടുക്കുവാൻ  പലതരം പലഹാരങ്ങൾ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും. പഴുക്കാനായ് അരിയിൽ പൂഴ്തിവെച്ച നേന്ത്രപ്പഴം എടുത്ത് തരാറുണ്ട്. അരിയിൽ പൂഴ്‌ത്തിവെച്ച പഴത്തിനു കറുപ്പ് നിറം കൂടുതലാണ്. ഉഴുന്ന് വടപോലുള അരീരപ്പം കിട്ടാറുണ്ട്. ഈന്ത് മാവ് കൊണ്ടുണ്ടാക്കിയ അപ്പവും പോത്തിറച്ചിയും കഴിച്ചിട്ടുണ്ട്. നിലത്ത് വീണ് ഉടഞ്ഞ അയിനി ചക്കാ എത്രവട്ടം തിന്നിരിക്കുന്നു. അയിനി ചക്കയുടെ കുരുവറുത്തതും കഴിക്കാറുണ്ട്. ഒരുപാട് കാലമായി ഉപ്പിലിട്ടുവച്ച ചെറിയ നാട്ടുമാങ്ങ  കഞ്ഞിയുടെ കൂടെ കൂട്ടാൻ എടുത്ത് തരാറുണ്ട്.

പോകുമ്പോഴെല്ലാം രണ്ടുമൂന്ന് ദിവസങ്ങൾ എങ്കിലും തറവാട്ടിൽ ഞങ്ങള് പാർക്കും. തിരിച്ച് പോരാൻ നേരം ഞങൾ കുട്ടികളെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി അവർ കാശ് കൈയ്യിൽ തരാറുണ്ട്. വല്യൂപ്പയുടെ മരണ ശേഷം പെൻഷൻ കിട്ടുന്നുണ്ട്. പണം വാങ്ങുമ്പോൾ വലതു കൈ കൊണ്ടുതന്നെ വാങ്ങണമെന്ന് വല്ല്യുമ്മക്ക് നിർബന്ധമാണ്. ബിസ്മിയും ചൊല്ലി വലതു കൈയിൽ പൈസവെച്ചു തരും. എനിക്കും പെങ്ങൾക്കും അപ്പോൾ സന്തോഷമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വല്ല്യുമ്മയും ഞങ്ങളുടെ കൂടെ കൂടും. പടിയിറങ്ങി നടന്ന് അപ്പുറത്തെ വളവ് എത്തി തിരിഞ്ഞു നോക്കുമ്പോൾ  അവര് ഞങ്ങളെതന്നെ  അങ്ങനെ ഉറ്റു നോക്കി നിൽപ്പുണ്ടാകും. 

കാല ചക്രം മുന്നോട്ടു നീങ്ങി. സൈക്കിൾ ചവിട്ടി പഠിക്കാൻ പൂതി മുളച്ചു. ഉമ്മാ എൻ്റെ ചെറിയ അമ്മവനോട്  കാര്യം പറഞ്ഞു. ഒരു ദിവസം അദ്ദേഹം എന്നെ അങ്ങ്  ചെട്ടിപ്പടി ആനപ്പടിയിലുള്ള സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്ന ഷോപ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിന്നും സൈക്കിൾ വാടകക്കെടുത്ത് ചവിട്ടുവാൻ പഠിപ്പിച്ചു തന്നു. കുറച്ചു ദിവസം വേണ്ടിവന്നു വീഴാതെ സൈക്കിൾ ഓട്ടുവാൻ. ഓട്ടിപഠിച്ചപ്പോൾ ഒരു സൈക്കിൾ വാങ്ങുവാൻ പൂതി മുളച്ചു. ഉമ്മയോടു കാര്യം പറഞ്ഞു. എൻ്റെ മൂത്ത അമ്മാവൻ എന്നെയും കൂട്ടി അങ്ങ് ചെട്ടിപടിയിലുള്ള സൈക്കിൾ ഷോപ്പിൽ കൊണ്ടുപോയി ഒരു ഹെർക്കുലീസ് സൈക്കിൾ വാങ്ങി തന്നു. ആ സൈക്കിളിന് നീല നിറമായിരുന്നു. 

മദ്റസയിൽ പഠിക്കുമ്പോൾ എളാപ്പ അതായത് എൻ്റെ ഉപ്പയുടെ ഒരു അനുജൻ എനിക്കൊരു ഖുർആൻ വാങ്ങി തന്നിട്ടുണ്ട്. കോഴക്കോട് അങ്ങാടിയിൽ നിന്നുള്ള ഒരു ബുക്ക് ഷോപ്പിൽ നിന്നായിരുന്നു അത് വാങ്ങിയിരുന്നത്. ഈ ഖുർആൻകൊണ്ട്  ഒരുപാട് സൂറത്തുകൾ പാരായണം ചെയ്യുവാൻ ഞാൻ പഠിച്ചതും മറക്കുവാൻ കഴിയുമോ ? ...

കാലചക്രം വീണ്ടും മുന്നോട്ട് നീങ്ങി. പ്രായത്തിൽ രണ്ടാമത്തെ മൂത്തവനായ അമ്മാവൻ പറയാതെ തന്നെ എനിക്കൊരു  കുഞ്ഞു ടേപ്പ് റെക്കാർഡർ വാങ്ങി തന്നു. അതിൽ കേസറ്റ് കേറ്റിവച്ച് പ്ലേ ബട്ടൻ അമർത്തി. അതിൽ നിന്നും മധുരമുള്ള ഒരു ഗാനം പുറത്തേക്ക് വന്നു. 


" ഉണരമീ ഗാനം... ഉരുകുമെന്നുള്ളും.."


കാലചക്രം വീണ്ടും കറങ്ങി. ഞാൻ പത്താം ക്ലാസ് പഠനം കഴിഞ്ഞ് പ്ലസ്ടുവിന് അഡ്മിഷൻ കിട്ടിയ നേരം. ചാലിയം ഇമ്പിച്ചി ഹാജി ഹെയർ സെക്കൻഡറി സ്കൂളിൽ. ഇംഗ്ലീഷ് മീഡിയമാണ്. പത്താം ക്ലാസ്സ് വരെ മലയാളം മീഡിയത്തിലാണ് പഠിച്ചത്. അതിനാൽ ഇംഗ്ലീഷ് നന്നായി പഠിക്കേണ്ടതുണ്ട്.   ഒരു ഡിക്ഷണറി വാങ്ങിയാൽ കൊള്ളാമെന്നായി. ആഗ്രഹം അമ്മാവനെ അറിയിച്ചു. അദ്ദേഹം നാട്ടിൽ വരുമ്പോൾ ഡിക്ഷണറി കൊണ്ടുവന്നു. നീല നിറത്തിലുള്ള ഒരു ഇംഗ്ലീഷ് - ഇംഗ്ലീഷ് ഓക്സ്ഫോർഡ് ഡിക്ഷണറി ആയിരുന്നു അത്. എൻ്റെ സന്തോഷം തിരതല്ലി.  വളരെ ഉപകാര പ്രദമായ ഈ ഡിക്ഷണറി ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ  എന്നെ ഏറെ സഹായിച്ചു എന്ന് പറഞ്ഞു കൊള്ളട്ടെ.

..........

k.m.a paruthikkadu

കത്തില്ലാ കാലത്ത് വീണ്ടും ഒരു പ്രവാസി കത്ത്

 


നാട്ടിൽ നിന്നും വന്നിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. പ്രവാസത്തിൻ്റെ വിരഹ വേദന അനുഭവിക്കുന്ന യുവാവായ ഫിനൂബ് തൻ്റെ പ്രിയതമക്ക് നീറുന്ന മനസ്സോടെ വീണ്ടും എഴുതുകയാണ്. 


പ്രിയപ്പെട്ട ആമി,


അസ്സലാമു അലൈകും ! നിനക്കും മോളൂസിനും മോനൂസിനും വളരെ സുഖമാണ്  എന്നതിൽ ഞാൻ  സന്തോഷിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫോൺ വിളിയെല്ലാം തകൃതിയായി നടക്കുന്നതിനാൽ വിവരങ്ങളെല്ലാം അപ്പപ്പോൾ തന്നെ നമ്മൾ അറിയുന്നുണ്ടല്ലോ. എങ്കിലും ചുമ്മാ ഒരു രസത്തിന് വേണ്ടിയാണ് ഈ കത്ത് എഴുതുന്നത്. കത്തെഴുത്തെല്ലാം ഇപ്പോൾ വെറും ഓർമ്മകൾ മാത്രമാണല്ലോ. പണ്ട്  നമ്മുടെയൊക്കെ കുട്ടികാലത്ത്  കത്ത് പാട്ടുകളുടെ ഒരു കാലമുണ്ടായിരുന്നത് ആമി ഓർക്കുന്നില്ലേ. ഈ വരിയെല്ലാം ഓർക്കുന്നില്ലേ.


"അബൂദാബിയിലുള്ളോരെ ഴുത്തുപെട്ടി.. അന്ന് തുറന്നപ്പോൾ കത്തു കിട്ടി...."


മുമ്പൊരിക്കൽ ഞാൻ ആമിക്ക് ഒരു കത്ത് എഴുതി അയച്ചിരുന്നു. ആമി അതെല്ലാം ആരും കാണാതെ ഉറ്റുന്ന  കണ്ണുകളോടെ വായിച്ചു കാണുമല്ലോ. ആമി അതെല്ലാം ഇപ്പോഴും ഓർമ്മയുടെ മണിയറയിൽ സൂക്ഷിച്ചു കാണുമല്ലോ. എങ്കിലും മറുപടിയൊന്നും കിട്ടിയില്ല എന്ന് വ്യസന സമേദം അറിയിക്കട്ടെ! ആമി അതിനു ഒന്നും മിണ്ടിപറയാത്ത ദൃസാക്ഷിയുമാണല്ലോ! എന്നെ കുറിച്ചുള്ള ഓർമ്മകൾ ആമിയുടെ മനസ്സിൽ എപ്പോഴും എല്ലായ്പ്പോഴും  കുടികൊള്ളുന്നുണ്ട് എന്നറിയാം. തത്തി കളിക്കുന്നുണ്ട് എന്നും അറിയാം. എങ്കിലും ചുമ്മാ ഒരു രസത്തിന് വേണ്ടി പറയുകയാണ്. എന്നെ ഓർക്കുന്നതിൽ ആമി കുറവൊന്നും വരുത്തരുത്. എങ്കിലും കൂടുതൽ ഓർക്കേണ്ടത് പടച്ച തമ്പുരാനെയാണ് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. അവനാണല്ലോ എന്നെയും ആമിയെയും ഈ ഭൂമിലോകത്തെയും അതിലുള്ള ജീവനുള്ളതും അല്ലാത്തതുമായ സകലതിനെയും, കൂടാതെ പ്രബഞ്ച ലോകത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നത്. എല്ലാം മുറതെറ്റാതെ കൂട്ടിമുട്ടാതെ അങ്ങനെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. രാവും പകലും, അതുപോലെ സുഖ ദുഖങ്ങളും മാറിമറഞ്ഞു കൊണ്ടിരിക്കുന്നു.


ഇങ്ങോട്ട് നോക്കൂ ആമി... അതെല്ലാം അവിടെയിരിക്കട്ടെ. ഇനി നമുക്ക് നമ്മുടെ ജീവിതത്തെ കുറിച്ച് ഇത്തിരി സംസാരിക്കാം. നമുക്ക് താലോലിക്കാൻ പടച്ച തമ്പുരാൻ രണ്ടു കുട്ടികളെ തന്നുവല്ലോ. അതിന് നമുക്ക് അവനെ സ്തുതിക്കാം. അവരുടെ കയ്യോകാലോ ആദ്യം വളരുന്നത് എന്ന് നോക്കുന്ന തിരക്കിലാവും ആമി എന്നും അറിയാം. കൂടാതെ അടുക്കളയിലും മറ്റുമായി വീട്ടുപണികൾ പിടിപ്പതുണ്ട് എന്നും അറിയാം. എടുത്താൽ പൊന്താത്ത അത്രയ്ക്കുണ്ട് എന്നും അറിയാം. ഇടക്കൊക്കെ പണിയെടുത്ത് പണിയെടുത്ത് ഊര മുറിയാറുണ്ട് എന്നും അറിയാം. എന്നിട്ടും എന്തിനാണ് ആമി പുറത്ത് വേറെ പണി നോക്കുന്നത്? അതിനായി ആഗ്രഹിക്കുന്നത്?  കൂടുതലായി  ജോലി ചെയ്യാനുള്ള ആഗ്രഹമാണോ ? പുറത്ത് പോകാനുള്ള പൂതികൊണ്ടാണോ ? അതല്ലെങ്കിൽ വേറെ മറ്റു വല്ലതുമാണോ ? ...



നോക്കൂ ആമി... കുടുക്ക പോലുള്ള വയറ്റിൽ ഇപ്പോള് ഒരു കുഞ്ഞ് വളരുന്നുണ്ട് എന്നുള്ള കാര്യം ആമി ഒരിക്കലും മറന്നു പോകരുത്. ഒരിക്കലും മറക്കില്ല എന്നറിയാം. എങ്കിലും ചുമ്മാ ഒരു രസത്തിനു വേണ്ടി പറയുകയാണ്. കുഞ്ഞ് വളരുന്നത് ഉമ്മയുടെ വയറ്റില്ലാണെങ്കിലും കൂടെ ഉപ്പയുടെ മനസ്സിൻ വയറ്റിലും വളർന്നു കൊണ്ടിരിക്കുന്നുണ്ട് എന്ന കാര്യവും മറന്നുപോകരുത്. പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്ന കാര്യത്തിൽ ആമി കുറവൊന്നും വരുത്തരുത്.  ആരോഗ്യമാണ് കൂടുതൽ പ്രധാനം ആയിട്ടുള്ളത് എന്ന് ഞാൻ പറയാതെ തന്നെ ആമിക്ക് അറിയാമല്ലോ. മാത്രവുമല്ല  ജോലിയെടുക്കുമ്പോൾ നിലത്ത് വീണുപോവാതെ  വഴുക്കി പോവാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വേറെ എന്തൊക്കെയാണ് ശ്രദ്ദിക്കാനായി ഉള്ളത്?...  



ഓരോ മാസവും ശമ്പളം കിട്ടിയ ഉടനെ അയച്ചു തരുന്നുണ്ട് എന്ന് ഞാനായിട്ട് പറയേണ്ടതില്ലല്ലോ. വീട്ടിലെ ചിലവ് നടത്താനും അയക്കുന്നുണ്ട്. കുറി അടവിലേക്കായുള്ള പൈസയും അയക്കേണ്ടതുണ്ട്. മിച്ചം പിടിച്ച പൈസ കൊണ്ട് നമ്മുടെ പുരപണിയും നടത്തേണ്ടതുണ്ട്. എല്ലാം വളരെ ഭംഗിയായി മംഗളമായി തന്നെ നടക്കട്ടെ !. പ്രസവത്തിൻ്റെ ഭാരിച്ച ചിലവ് വരുന്ന കാര്യം ആമിയുടെ അതിവിശാലമായ മനസ്സിൽ  തീർച്ചയായും ഉണ്ടാകണം. ആമിക്കും കുട്ടികൾക്കും  അസുഖങ്ങൾ വരാതെ നോക്കണം. ആശുപത്രികൾ രോഗികൾക്കായി വലവിരിച്ചിരിക്കുന്നത് ആമി കാണുന്നില്ലേ. സൂക്ഷിക്കുന്നത് നല്ലതാണ്. 


ഇനിയും നീട്ടി പറഞ്ഞു ആമിയെ മുഷിപ്പിക്കുന്നില്ല.  ആളെ മുഷിപ്പിക്കുന്നത് അത്ര നല്ലകാര്യമല്ല എന്നറിയാം. എങ്കിലും ഒരുപാട് ഇനിയും മനസ്സിൻ്റെ ഖജനാവും പാട്ടുപെട്ടിയും തുറക്കാനുണ്ട്.  ആമിക്കു അതെല്ലാം കേൾക്കാനുമുണ്ട്. എല്ലാം വഴിയെ വിസ്തരിച്ച് പറയാം. ഈ  എഴുത്ത് തത്ക്കാലം ചുരുക്കുകയാണ്. 


സ്നേഹപൂർവ്വം,


k.m.a paruthikkadu

സാബുവും ചിഞ്ചുവും കടല് കാണാൻ പോയ കഥ



ജുലൈമാസം തീരാറായിരിക്കുന്നു. പുറത്ത് പെരുമഴ പെയ്യുകയാണ്. മാസത്തിലെ തുടക്കത്തിൽ അക്കൗണ്ടിൽ ഉണ്ടായിരുന്ന പൈസയെ ല്ലാം എങ്ങോട്ട് ഒലിച്ചുപോയി എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. എല്ലാ കാര്യങ്ങൾക്കും ഓൺലൈൻ  പേയ്മെൻ്റ് ചെയ്യുന്നതു കാരണം പൈസ കൊടുക്കുമ്പോൾ കാര്യമായിട്ട് മനസ്സിന് വേദനയൊന്നും തോന്നുന്നില്ല. അക്കൗണ്ട് ചെക്ക് ചെയ്ത് നോക്കിയപ്പോൾ  അതിൽ നയാ പൈസയില്ല. ഇനിയെന്ത് ചെയ്യും? മനസ്സിൽ അടിഞ്ഞു കൂടിയ വിഷമം മാറ്റുവാൻ ഓടിച്ചാടി കളിച്ചു നടന്നിരുന്ന തൻ്റെ പഴയ കുട്ടിക്കാലം അവൻ ഓർത്തു.


ചിഞ്ചു കുടുംബ സമേതം വേനലിൽ നാട്ടിൽ വന്നിരുന്ന കാലം. ഒന്നുരണ്ടു മാസം നാട്ടിൽ കാണും. ചിഞ്ചു നാട്ടിൽ വരേണ്ട താമസം വീട്ടുകാർ ചേർന്ന് ഒരു പരിപാടി ആസൂത്രണം ചെയ്തു. അവൻ്റെയും സാബുവിൻ്റെയും സുന്നത്ത് കഴിക്കുവാൻ.  സാബുവിനെക്കാൾ രണ്ടുമൂന്ന് വയസ്സ് കൂടുതലുണ്ട് ചിഞ്ചുവിന്. എങ്കിലും വലിപ്പത്തിൽ വലിയ വിത്യാസം ഒന്നും ഇല്ലായിരുന്നു. ചുരുക്കി പറഞാൽ രണ്ടാളും പൊക്കം കുറഞ്ഞവരായിരുന്നു. അടുത്തുണ്ടാവുമ്പോഴെല്ലാം സാബു ചിഞ്ചുവിൻ്റെ തോളോട് തോൾ ചേർന്ന് നിന്ന് നോക്കും. ചിഞ്ചുവിൻ്റെ അത്രക്ക് ഉയരം വച്ചിട്ടുണ്ടോ എന്ന്. നോക്കുമ്പോഴെല്ലാം ചിഞ്ചു  സാബുവിൻ്റെ നേരെ കൈചൂണ്ടി പറയും. 


" ജി ഞും കൊർച്ചൂടി വെൽപം വെക്കാൻഡ് "


രണ്ടു മൂന്നു വയസ്സിൽ കൂടുതലുള്ള ഏട്ടൻ്റെ നിർദ്ദേശം കേൾക്കേണ്ട താമസം സമ്മദമെന്നോണം സാബു തലയാട്ടും. 


ചിഞ്ചുവിൻറെ ഉപ്പയുടെ ജേഷ്ഠൻ്റെ മൂത്ത മകനാണ് സാബു. അനുജൻ്റെ മൂത്തമകനാണ് മജീദ്.  മജീദിൻെറ ഉപ്പായുടെ അനുജൻ്റെ മൂത്ത മകനാണ് സമദ്. അവൻ്റെ കുഞ്ഞനുജനാണ് ഇച്ചിരി വികൃതിയുള്ള ജൈസൽ.


ഒരു ദിവസം രാവിലെ മജീദിൻ്റെ അമ്മാവൻമാരിൽ ഒരാളായ കുഞ്ഞാപ്പ സാബുവിനോടും ചിഞ്ചു  വിനോടുമായ്  മോഹം ഉണ്ടാക്കികൊണ്ട് പറഞ്ഞു:


" ഞമ്മക്ക് കടല് കാണാൻ പോണ്ടെ?" 


ഇതു കേട്ട്  ചിഞ്ചുവിനും സാബുവിനും സന്തോഷം തിരതല്ലി എന്ന് പറയേണ്ടതില്ലല്ലോ. എങ്കിലും സാബുവിന് എന്തോ ഒരു പന്തികേട് മണത്തു. അതിന് കാരണമുണ്ട്. "കടല് കാണാൻ പോവണ്ടെ" എന്ന ആവർത്തിച്ചുള്ള  പരിഹാസചുവയുള്ള ഡയലോഗ് ആയിരുന്നു അതിന് കാരണം.


ആ ദിവസം അങ്ങിനെ കടന്നുപോയി. അടുത്ത ദിവസം സൂര്യൻ ഉദിച്ചുയർന്നു. വീടിൻ്റ്റമുമ്പിൽ ഒരു ജീപ്പ് വന്നു നിൽക്കുന്നത് സാബു കണ്ടു. അമ്മാവനും വന്നിട്ടുണ്ട്. വൈകാതെ ചിഞ്ചുവിനെ കൂട്ടി അവൻ്റെ ഉമ്മാ വീട്ടിലേക്ക് വന്നു. ചിഞ്ചു പുതിയ പാൻ്റ്സും കുപ്പായവും ധരിച്ചിട്ടുണ്ട്.


 "ഇങ്ങള് ചായ കുടിച്ചോ ?"- സാബുവിൻ്റെ ഉമ്മാ ചോദിച്ചു.


" ഓ ...ഞങ്ങള് ചായൊകെ കുടിച്ചീണ് " - ചിഞ്ചുവിൻ്റെ ഉമ്മാ പറഞ്ഞു.


സാബുവിൻ്റെ ഉമ്മാ അവനെ വേഗം കുളിപ്പിച്ച് പാൻ്റ്സും കുപ്പായവും എല്ലാം ധരിപ്പിച്ചു. 


രണ്ടുപേരും നേരെ ജീപ്പിലേക്ക് കുതിച്ചു. സീറ്റിൽ ഇരിപ്പിടം ഉറപ്പിച്ചു.  ജീപ്പ് അവരെയുംകൊണ്ട് കടലുണ്ടിയിലുള്ള ആശുപത്രിയിലേക്ക് കുതിച്ചു. അവിടെ എത്തിയ ഉടൻ ഡ്രസ് എല്ലാം മാറ്റുവാൻ പറഞ്ഞു.   പാൻ്റ്സ്  മാറ്റി വെള്ള മുണ്ട് ധരിപ്പിച്ചു. അപ്പോഴാണ് അമളി പറ്റിയത്  അവർ തിരിച്ചറിഞ്ഞത്.  ഇനി പറഞ്ഞിട്ടെന്തുണ്ട് കാര്യം. സഹിക്കുക തന്നെ. എങ്കിലും സുന്നത്ത് കഴിച്ചാൽ ചില ഗുണങളൊക്കെയുണ്ട് എന്ന് അവനോടു ആരോ പറഞ്ഞു കൊടുത്തിട്ടുണ്ട്. അപ്പുറത്തെ വീട്ടിലെ കളിക്കൂട്ടുകാരൻ കുഞ്ഞുണ്ണിയുടെ സുന്നത്ത് ഡോക്കിട്ടറുടെ നിർദേശപ്രകാരം എന്നോ കഴിച്ചിട്ടുണ്ട്. 


എവിടെനിന്നോ നഴ്സ് വന്നു. സൂചി കുത്താൻ പോവുകയാണ്. ആദ്യം സാബുവിനെ വിളിച്ചു. അവൻ പേടിച്ചുപോയി. അവനു സൂചി കണ്ടാൽ തന്നെ പേടിയാണ്. 


" ആദ്യം ഓനെ "- ചിഞ്ചുവിനെ  സാബു ചൂണ്ടി കാണിച്ചു. 


അങ്ങനെ നഴ്സ് ചിഞ്ചുവിനെ  ആദ്യം സൂചി കുത്തി. എങ്കിലും ചിഞ്ചു ഒച്ച വെച്ചതൊന്നുമില്ല. അടുത്ത ഊഴം സാബുവിൻ്റെതാണ്. സാബുവിൻ്റെ ശരീരത്തിൽ സൂചി വെക്കേണ്ട താമസം അവൻ നിലവിളിച്ചു.


" ആ....ൻ്റെ മോോ " 


സുന്നത്ത് കഴിക്കുവാൻ ചിഞ്ചുവിനെ ഉള്ളിലേക്ക്  കൂട്ടികൊണ്ടു പോവുകയാണ്. പോകുമ്പോൾ അവൻ പേടിച്ച് വിറക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം കഴിഞ്ഞു കാണും. എല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൻ കാണപ്പെട്ടു.


അടുത്തത് സാബുവിൻ്റെ ഊഴമാണ്. അവൻ പേടിച്ച് വിറക്കുവാൻ തുടങ്ങി. തരിക്കുവാൻ വേണ്ടി സൂചി വെച്ചിട്ടുണ്ട്. എങ്കിലും തരിച്ചിട്ടില്ലെങ്കിൽ സംഗതി കുഴപ്പമാണ്. വേദനകൊണ്ട് പുളയേണ്ടി വരും. ഇറങ്ങി എങ്ങോട്ടെങ്കിലും ഓടേണ്ടിവരും. 


ആരോ വന്നു അവനെ  സുന്നത് കഴിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കട്ടിൻമേൽ ഇരുത്തി. 


" അനങ്ങാതെ മലർന്നു കിടന്നോ" - ഒരാൾ അവനോടു പറഞ്ഞു. 


അവൻ്റെ  വാടിയ മുഖം തലയിണകൊണ്ട് മൂടി. ഇപ്പോള് ഒന്നും കാണാൻ പറ്റുന്നില്ല. കണ്ണിൽ ഇരുട്ട് മാത്രം. താഴ്ഭാഗത്ത് നിന്നും കത്രികയുടെ ക്ടിക്.. ക് ടിക് .. ശബ്ദം കേൾക്കാം. എങ്കിലും  വേദനയൊന്നുമില്ല.  അവനു സമാധാനമായി. 


ആരോ അവനെയും എടുത്ത് നേരെ വണ്ടിയുടെ അടുത്തേക്ക് നടന്നു. നോക്കിയപ്പോൾ ചിഞ്ചു വണ്ടിക്കുള്ളിൽ ഒരു കള്ള ചിരിയും പാസാക്കി ഇരിക്കുകയാണ്. ഇതു കണ്ട സാബുവിന് ചിരിക്കണമോ അതോ കരയണമോ എന്ന് അറിയാത്ത മട്ടിലായി.  അവനും ഒരു ഇളിഞ ചിരി പാസ്സാക്കി.


ജീപ്പ് അവർ രണ്ടുപേരെയും കൂടെയുള്ളവരെയും വഹിച്ചു സാബുവിൻ്റെ വീട്ടിലേക്ക് കുതിച്ചു. സാബുവിൻ്റെ വീട്ടിലെ ഒരു റൂമും കിടക്കയും രണ്ടാളെയും കാത്തു കിടക്കുന്നുണ്ടായിരുന്നു. പോകുമ്പോൾ  ഡ്രൈവർ അറിയാതെ വണ്ടി ഒരു കുണ്ടിൽ ചാടി. 


" ൻ്റമ്മോ...സ്പീഡ് കൊർക്ക്" - ചിഞ്ചു വേദനകൊണ്ട് പുളഞ്ഞു. സാബുവും വേദന കൊണ്ടു പുളഞ്ഞെങ്കിലും ഇരുകൈകൾ കൊണ്ട് തൻ്റെ വായ പൊത്തിപ്പിടിച്ചു. 



വീട്ടിലെത്തിയപ്പോൾ എല്ലാവരും അവരെ കാത്തു നിൽക്കുന്നത് സാബു കണ്ടു്. കൂടെയുള്ളവർ  രണ്ടാളെയും എടുത്ത് കൊണ്ടു് പോയി ഒരു കട്ടിൻമേൽ കിടത്തി. കയർ കെട്ടിതൂക്കി അതിന്മേൽ തുണി കുരുക്കി വിച്ചിട്ടുണ്ട്. രണ്ടാൾക്കും സ്പെഷ്യൽ ആയി ഉണ്ടാക്കിവച്ചിട്ടുണ്ട്.


" സംഗതി കൊള്ളാം " 


രണ്ടുപേർക്കും കൈ കാലുകൾ കെട്ടിയിട്ടപോലെ ആയി. ഓടിച്ചാടി നടക്കേണ്ട സമയമാണ്. ക്രിക്കറ്റ് കളിക്കുന്ന സീസനാണ്. ചിഞ്ചു സ്പിൻ ബോൾ ചെയ്യാൻ അഗ്രകണ്യനാണ്. സാബു സിക്സർ പറത്താനും വിദഗ്ദനാണ്. പറഞ്ഞിട്ടെന്തു കാര്യം ! കട്ടിന്മേൽ തളക്കപ്പെട്ടിരിക്കുന്നു.  എങ്കിലും പല തമാശകളും പറഞ്ഞു അവർ സമയം മുന്നോട്ടു നീക്കി.

അവരെ ഒരു നോക്ക്  കാണുവാൻ കൂട്ടകാരും കുടുംബക്കാരും വരുവാൻ തുടങ്ങി. വരുന്നവർക്കെല്ലാം കാണേണ്ട ഒന്നുണ്ടായിരുന്നു. വരുന്നവരെല്ലാം അവർക്കായ് മാത്രം പലവിധ  പലഹാരങ്ങൾ കൊണ്ടുവന്നിരുന്നു. അതിൽപെട്ടതാണ് പൂരം വറുത്തത്, ഹോർലിക്സ്, ബൂസ് റ്റ്,  ഫ്രൂട്ട്സ് എന്നിവ. വേറെ എന്തൊക്കെ കൊണ്ടു് വന്നിരുന്നു ? 


വന്നവരിൽ ചിലർ കാണേണ്ടത് കണ്ട് സായൂജ്യ മടയുവാൻ നോക്കിയെങ്കിലും രണ്ടാളും ഒന്നും കാണിച്ചു കൊടുത്തില്ല. അതിന് കാരണമുണ്ട്. രണ്ടു പേരും നാണം കുണുങ്ങികളാണ്. കാണിച്ചു കൊടുക്കാതിരിക്കാൻ രണ്ടു പേരും നന്നേ പണിപ്പെട്ടു. 


ദിനങ്ങൾ ആമയെപോലെ കടന്നുപോയി. രണ്ടു പേരുടെയും മുറിവെല്ലാം ഉണങ്ങി. അവർ രണ്ടുപേരും കുളിച്ചു കുട്ടപ്പനായി.  കുട്ടികൾക്കെല്ലാം സന്തോഷമായി. പറമ്പിൽ കൂട്ടിയിട്ട ചേടിമണ്ണുകൊണ്ട് അവർ ഒരു അടിപൊളി കൊച്ചു വീടുണ്ടാക്കി കളിച്ചു. പാറപ്പുറത്ത് വെച്ച് മീനുപോലെയുള്ള  പ്ലാസ്റ്റിക് കവർ കൊണ്ടുണ്ടാക്കിയ കവർ പട്ടം പറത്തി കളിച്ചു. ഓല പന്ത് കൊണ്ടും മട്ടല് ബാറ്റ് കൊണ്ടും വെയിലത്ത് ക്രിക്കറ്റ് കളിച്ചു. കുട്ടികൾ പൂതി തീരുവോളം കളിച്ചു ആർമാദിച്ചു.

................

k.m.a. paruthikkadu 

image courtesy: 

Google Gemini AI image generator 


വയറ്റിൽ മുളച്ച കുട്ടി


നോക്കൂ ഞാനൊരു   സംഭവം  പറയാം. നൂറ്റാണ്ടുകൾക്ക് മുമ്പ് സംഭവിച്ചതൊന്നുമല്ല. ഏന്നാൽ ഇന്നലെ നടന്നതുമല്ല.

എൻ്റെ ആദ്യത്തെ കൺമണിയും മാണിക്യ കല്ലുമായ വെറും കുട്ടിയായ ഹനമോൾ വീർത്തു വന്നിരിക്കുന്ന അവളുടെ ഉമ്മായുടെ പള്ള  ചൂണ്ടി കാണിച്ചു ഇങ്ങനെ കാച്ചി കളഞ്ഞു.

" ഇപ്പച്യേ.. ഇമ്മച്ചിയുടെ പള്ളേല് ഒരു കുഞ്ഞി വാവയുണ്ട്."


" അതെ മോളെ..ഇമ്മച്ചി ഇപ്പോള് കൂടുതൽ ചോറ് തിന്നാറുണ്ട്. അതുകൊണ്ടാണ് കുട്ടി മുളച്ചു വന്നത്" - ഞാൻ ചുമ്മാ തട്ടിവിട്ടു.


കേൾക്കേണ്ട താമസം സൂര്യകാന്തി പൂവിനെ പോലെ അവൾ മന്ദഹസിച്ചു. എന്നിട്ട് അവള് രണ്ടു ചുണ്ടും കൂർപ്പിച്ചു  ചോദിക്കുകയാണ് :

" ന്നാ ന്താ ഇപ്പച്ചിൻ്റെ പള്ളയില് കുട്ടി ന്ണ്ടാവാത്തത് ?" 


അവളുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി തരിച്ചു പോയി.  ചോദ്യത്തിന് മുമ്പിൽ ഞാൻ കുഴങ്ങിപോയി എന്ന് പ്രത്യേകം  പറയേണ്ടതില്ലല്ലോ. 


" ങ്ങള് ആവശ്യമില്ലാതെ വടി കൊടുത്ത് അടി വാങ്ങിലെ?" - കലാബോധമുള്ള ഭാര്യയുടെ വെടിയുണ്ട കണക്കെയുള്ള ഉശിരൻ കമൻ്റ്.

അതിനെ ചൊല്ലി ഞങ്ങൾ തമ്മിൽ വാക് തർക്കമായി. നർമ്മത്തിൽ ചാലിച്ച തർക്കം മാത്രം. അല്ലാതെ ഒരു ആഗോള രാഷ്ട്രീയ പ്രശ്നമൊന്നുമല്ല. 


ഞങ്ങളെ തുറിച്ചു നോക്കുന്ന അവള് ഞങ്ങളെ കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നറിയുവാൻ ഞാൻ അവളോട് സ്നേഹത്തോടെ ചോദിച്ചു.


" കുഞ്ഞോൾക്ക്  ആരെയാണ് കൂടുതൽ ഇഷ്ടം? " 


" ഇക്ക് ഇപ്പച്ചിനെ കൂടുതൽ ഇസ്ത്ം."  - അവള് പ്രതിവചിച്ചു.


അവൾക്കറിയാം കൈ നിറയെ മിഠായിയും ചോക്ല്ലേറ്റും കിട്ടണമെങ്കിൽ അവൾക്ക് അവളുടെ ഇപ്പച്ചി തന്നെ വേണമെന്ന്.


ഇത് കേൾക്കേണ്ട താമസം കൂടുതൽ ബേജാറോട് കൂടി അവളുടെ ഉമ്മ അവളോട്

" അപ്പം ഇമ്മചിനെ അന്ക്ക് ഇഷ്ട്ടല്ലേ?" 


" ഇമ്മചിനേം ഇക്കു് ഇസ്താണ്" - അവള് ഉമ്മയെ ആശ്വസിപ്പിച്ചു.


അവൾക്കറിയാം അവളുടെ എല്ലാ കാര്യത്തിനും അവളുടെ ഇമ്മച്ചി കൂടെ വേണ്ടി വരുമെന്ന്.


ഞങ്ങള് ഇരുവരും കൈകൾ കോർത്തു പിടിച്ച് തോളോട് തോൾ ചേർന്നിരുന്ന്  അവളോട് ചോദിച്ചു.


" മോളൂസിന് ഞങ്ങളിൽ ആരെയാണ് കൂടുതൽ ഇഷ്ട്ടമുള്ളത്?" 


" രണ്ടാളീം ഇസ്‌താണ് " 


തെല്ലു ഒന്നു ആലോചിച്ചു വളരെ ഡിപ്ലോമാറ്റിക് ആയി ഞങ്ങൾക്ക് അവള് മറുപടി നൽകി.


ഇപ്പോള് അവളിൽ നിന്നും, അവളുടെ കുഞ്ഞനുജനിൽ നിന്നും, കുഞ്ഞി വാവയിൽ നിന്നും ഓരോ ദിനവും ഞങ്ങൾ ചിലത് പഠിച്ചു കൊണ്ടിരിക്കുകയാണ്.

.......

k.m.a Paruthikkadu 

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...