തൊടിയിലെ മാവെല്ലാം പൂത്ത കാലം




                                                                          



പ്രവാസിയായ സാബുവിന് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു അവൻ്റെ ബാല്യകാലത്തെ കുറിച്ചും നാടിനെ കുറിച്ചും ഓർക്കുക എന്നത്. വിരഹ വേദന അനുഭവിക്കുന്ന ചൂടുള്ള മനസ്സിന് അതൊരു താൽക്കാലികമായ  ആശ്വാസമായിരുന്നു. ഇളം തണുപ്പായിരുന്നു. 

ഒരിക്കല് മനസ്സ് വല്ലാതെ ചൂട് പിടിച്ചപ്പോൾ അവൻ അവൻ്റെ കുട്ടിക്കാലം അറിയാതെ ഓർത്തുപോയി.

സാബു മോനും കുടുംബവും തറവാട് വീടിൻ്റെ അപ്പുറത്തുള്ള പറമ്പിൽ പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് മാറി താമസിക്കുന്നത് വരെ അവർ തറവാട് വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രണ്ട് നിലയുള്ള ഓട്പാകിയ പഴയ വീടാണ് തറവാട്. പ്രായം ഇച്ചിരി തളർത്തിയിട്ടുണ്ട്. മുറ്റമെല്ലാം ചാണകം കലക്കിയ കളിമണ്ണ് തേച്ചു മിനുക്കിയിട്ടുണ്ട്. തറവാടിന് ചുറ്റുമായി ഒരു ഏക്കറയോളം തൊടിയുണ്ട്. തൊടിയെല്ലാം ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കി വച്ചിരിക്കുന്നു.

തറവാട് തൊടിയെലാം പച്ചപിടിച്ചു കിടക്കുന്നു. അതിൽ നെൽകൃഷിയുണ്ട്. പലതരം മരങ്ങളും പുല്ലുകളൂമുണ്ട്. പടിഞ്ഞാറ് നിന്നും പാഞ്ഞുവന്ന കാറ്റിൽ ആടി കളിക്കുന്ന നെൽക്കതിരുകൾ !  ഒരുപാട് തെങ്ങുകളുണ്ട്. അതിൽമേലെല്ലാം ഒരുപാടൊരുപാട് തേങ്ങ കളുമുണ്ട്. വലി കഴിഞ്ഞാൽ കൂട്ടിയിടുന്ന തേങ്ങകൾ. കൂട്ടിയിട്ട ചകിരികൾ. വെള്ളം കയറി നിൽക്കുന്ന ചിരട്ടകൾ. കൂട്ടാൻ കഴിയുമോ ?

തൊടിയിൽ ഒത്തിരി പ്ലാവുകളൂണ്ട്. അതിൽ വരിക്ക പ്ലാവുണ്ട്. പഴം ചക്ക കായ്ക്കുന്ന പ്ലാവുമുണ്ട്. അതിൻമേലെല്ലാം കുരുമുളക് വള്ളികൾ വളർത്തിയിരിക്കുന്നു. കുരുമുളകല്ലാം നന്നായി കായ്ച്ചു കിടക്കുന്നു. കൃഷികളെലാം സാബുവിൻ്റെ വല്ല്യൂപ്പയുടേതാണ്. അതായത് ഉപ്പയുടെ ഉപ്പ. ഇപ്പാപ്പ എന്നാണ് കുട്ടികൾ വല്യുപ്പയെ വിളിക്കുന്നത്. ഇമ്മാമ എന്ന് വല്യുമ്മയെയും വിളിക്കുന്നു. ഇമ്മാമയുടെ ചൂണ്ടു വിരൽ മാത്രം മടക്കുവാൻ കഴിയുകയില്ല. പണ്ടെങ്ങോ ഒരു പരിക്ക് പറ്റിയതാണ്. അതിനു ശേഷം ആ വിരൽ മടക്കാൻ കഴിയാറില്ല. ആ വിരലും വെച്ച് ഇമ്മാമ  എത്രയോവട്ടം ചായ ക്ലാസിൽ നിന്നും സ്പൂണിൽ കോരി സാബുവിന് കൊടുത്തിട്ടുണ്ട്. അവൻ അതെല്ലാം ഒറ്റ വലിക്ക് കുടിച്ചിട്ടുമുണ്ട്. വലിയവരെല്ലാം ആ കാഴ്ച നോക്കി എത്രയോവട്ടം നിന്നിട്ടുമുണ്ട്.

കുരുമുളക് പറിക്കുന്ന കാലം വന്നാൽ ദാമോദരേട്ടൻ വീട്ടിൽ വരും. ദാമോദരേട്ടൻ കുപ്പായം ഇടാറില്ല.  മുറ്റത്തെ തിണ്ടിൽ വന്നിരിക്കും. വന്ന ഉടനെ തന്നെ മൂപ്പർക്ക് കട്ടൻ ചായ കിട്ടണം. ഇമ്മാമ സ്റ്റീൽ ക്ലാസിൽ ചായ കൊടുക്കും. കുറച്ച് നേരം രണ്ടാളും വർത്തമാനങ്ങൾ പറഞ്ഞിരിക്കും. അപ്പോഴേക്കും ചായ കുടിച്ചു തീരും. 

ദാമോദരേട്ടൻ കുരുമുളക് പറിക്കുവാൻ മരത്തിന്മേൽ കയറും. അരയിൽ കുരുമുളക് പറിച്ചിടാനുള്ള ഒരു സഞ്ചിയുമുണ്ടാകും.  കയറുമ്പോൾ മരത്തിൻമേലുളള ചോണനുറുമ്പെല്ലാം മേത്ത് കയറും. പറിച്ചു കഴിഞ്ഞാൽ താഴേക്കിറങ്ങും. എങ്കിലും കുരുമുളകിൻ്റെ കുറച്ചു  ഇല്ലികൾ ആരുംകാണാതെ അവിടെ തന്നെ കിടപ്പുണ്ടാകും. കുട്ടികൾ അതെല്ലാം മരത്തിൽ കയറി പറിക്കും. കുട്ടികൾക്കും ഉറുമ്പിൻ്റെ കടി കിട്ടും. പറിച്ച കുരുമുളകെല്ലാം കുട്ടികൾ ഒരു ചിരട്ടയിലാക്കും. എന്നിട്ട് അതുമായി ഇപ്പാപ്പയുടെ അടുത്തേക്കോടും. അവരെ കാണേണ്ട താമസം ഇപ്പാപ്പക്ക് സന്തോഷമാകും. എത്ര ചിരട്ടയിൽ കുരുമുളകുണ്ട് എന്ന് നോക്കും. അതിനനുസരിച്ച് അവർക്ക് പൈസ കൊടുക്കും. 50 പൈസയും, ഒരു രൂപയും, രണ്ടു രൂപയും എല്ലാം കിട്ടാറുണ്ട്. കിട്ടേണ്ട താമസം കുട്ടികൾ അതുമായി അടുത്തുള്ള ബാലേട്ടൻ്റെ പീടികയിലേക്ക് പാഞ്ഞുപോകും. എല്ലാവരുടെയും പൈസ ഒരുമിച്ച് കൂട്ടി സോഡ വാങ്ങി കുടിക്കും. എല്ലാവർക്കും ഒന്നോ രണ്ടോ മുറുക്ക് കുടിക്കാൻ  കിട്ടും. സോഡ കുടിക്കുമ്പോൾ ആരോ നാവിനെ ഇറുക്കുന്നതുപോലെ...

തറവാട് തൊടിയിൽ അവിടെയും ഇവിടെയുമായി മുക്കിലും മൂലെയിലുമായി പലതരം മാവുകൾ ഉണ്ടായിരുന്നു. അതിൽ ഗോമാവുണ്ട്. കാമ്പര് മാവുണ്ട്. പുളിച്ച് മാവുണ്ട്. എല്ലാ തരം മാവുമുണ്ട്. കാംബറ് മാവിന്മേൽ നലവണ്ണം മാങ്ങ കായ്ച്ചിരുന്നു. ഒരു ദിവസം രാത്രി പെരുങ്കാറ്റടിച്ചപ്പോൾ  കാംബര് മാവ് മറിഞ്ഞു വീണു. മറിഞ്ഞു വീഴുന്ന ശബ്ദം എല്ലാവരും കേട്ടിട്ടുണ്ടാകണം. അയൽവാസികളും കേട്ടിട്ടുണ്ടാകണം. പുളിച്ചി മാവ് മേൽപ്പോട്ട് വളരെ ഉയർന്നാണ് വളർന്നിരുന്നത്. അതിനാൽ മാങ്ങ പറിക്കാൻ പ്രയാസമാണ്. എറിഞ്ഞു വീഴ്‌ത്താനും ഏടെങ്ങേറാണ്. മാങ്ങക്കാണെങ്കിൽ നല്ല പുളിയുമാണ്.  എങ്കിലും പഴുത്തു കഴിഞ്ഞാൽ മാങക്ക് നല്ല മധുരമുണ്ടായിരുന്നു. നല്ലവണ്ണം പഴുത്ത മാങ്ങയുടെ മണം! കിളികൾ കൊത്തിയിടുന്ന മാങ്ങകൾ താഴെ പാറപുറത്ത് ചിതറി കിടക്കുന്നു.

തറവാട് തൊടിയിൽ അവിടെയും ഇവിടെയുമായി രണ്ടു മൂന്ന്  ഗോമാവുകളും തല ഉയർത്തി നിന്നിരുന്നു. എല്ലാം അത്യാവശ്യത്തിന് ഉയരവും വലിപ്പവും ഉണ്ടായിരുന്നു. നിറയെ ശീഘരങ്ങളുള്ള പടർന്നു പന്തലിച്ച മാവുകൾ. അതിൻ്റെ ചില കൊമ്പുകളിൽ ആവശ്യമിലാത്ത ഇത്തിൽകണ്ണികളും വളർന്നിട്ടുണ്ട്. 

വേനൽക്കാലമായാൽ മാവുകളെല്ലാം പൂക്കും. കാറ്റടിക്കുമ്പോൾ മൂക്കിലേക്ക്  കയറിവരുന്ന മാവ് പൂത്ത മണം! ദിവസങ്ങൾക്കകം പൂക്കളെല്ലാം കണ്ണിമാങ്ങകൾ ആയി മാറും. കണ്ണിമാങ്ങകൾ നിലത്തു വീഴാൻ തുടങ്ങും. സാബുവും അവൻ്റെ കളിക്കൂട്ടുകാരായ സമദും ജാവിദും കണ്ണിമാങ്ങകൾ ഓരോന്നായി പെറുക്കി എടുക്കും. കടിച്ചു നോക്കുമ്പോഴുള കണ്ണിമാങ്ങയുടെ ചമർപ്പ്! ഇളം അണ്ടിയുടെ കൈപ്പ് ചൊയ !  ഞെട്ടുള്ള ഭാഗം ചുമരിൽ ഉരതി അതിൻ്റെ കറ നീക്കും.

കുറച്ച് നാളുകൾ കഴിയുമ്പോൾ കണ്ണി മാങ്ങയെല്ലാം ചിനച്ചു തുടങ്ങും. അതോടൊപ്പം മാങ്ങയുടെ പുളിയും കുറയാൻ തുടങ്ങും. കുട്ടികൾക്ക് സന്തോഷമാകും. ചിനച്ച മാങ്ങകൾ കാറ്റിൽ പെട്ടെന്നൊന്നും വീഴാറില്ല. കുട്ടികൾ കല്ലെടുത്ത് മാങ്ങ എറിഞ്ഞു വീഴ്ത്തും. സാബുവും, സമദും, ജാവിദും എത്രയോ വട്ടം മാങ്ങകൾ  എറിഞ്ഞു വീഴ്ത്തിയിട്ടുണ്ട്. ഓർക്കാൻ കഴിയുമോ? മട്ടല് കൊണ്ടും എറിഞ്ഞ് വീഴ്‌ത്തിയിട്ടുണ്ട്.  ഒരിക്കൽ സാബുവിൻ്റെ ഒരു എളാപ്പ. അതായത് ഉപ്പയുടെ അനുജൻ തേങ്ങ നേരെ കുത്തനെ മേൽപ്പോട്ട് ഇട്ട് മാങ്ങാ തള്ളിയിട്ടിട്ടുണ്ട്. മാങ്ങ കിട്ടേണ്ട താമസം കുട്ടികൾ പാറന്മേൽ എറിഞ്ഞു പൊട്ടിക്കും. അല്ലെങ്കിൽ കടിച്ചു മുറിക്കും. ഉപ്പും മുളകും ചേർത്ത് കഴിക്കും. ഉപ്പും മുളകും ചേർത്ത് കഴിക്കുന്ന മാങ്ങ കഷ്ണത്തിൻ്റെ രസം !

മൺസൂൺ കാലം ആകുന്നതിന് മുമ്പായി മാവിന്മേലുള്ള മാങ്ങയെല്ലാം പഴുത്തു തുടങ്ങും. മാങ്ങയുടെ നിറമെല്ലാം മാറും. കാറ്റിലാടുന്ന മാമ്പഴക്കുലകൾ!  അത്യാവശ്യം ശക്തിയുള്ള കാറ്റടിക്കുമ്പോൾ മാങ്ങകൾ ഞെട്ടറ്റു വീഴും. വീണേണ്ട താമസം കുട്ടികൾ ഓടിച്ചെന്നു പെറുക്കിയെടുക്കും. ഉടനെ തന്നെ അതെടുത്ത് കടിച്ചു തിന്നും. പഴുത്ത് വീണ മാങ്ങയുടെ രസം ! മനസ്സിൻ്റെ മണിയറയിൽ ഇപ്പോഴും മറക്കാതെ കുത്തിയിരിക്കുന്നു. 

കാറ്റടിച്ചിട്ടും വീഴാതെ ബാക്കിയാകുന്ന മാങ്ങ പറിക്കാൻ കുട്ടികൾ മാവിൻമേൽ കയറും. കുട്ടിക്കാലത്ത് ബുദ്ധിക്കുറവ് ഉള്ളതിനാൽ മാവിന്മേൽ കയറുമ്പോൾ  പേടിയൊന്നും തോന്നാറില്ല. മഴ പെയ്തു നനഞ മാവിന്മൽ പോലും സാബുവും കൂട്ടുകാരും എത്രയോ വട്ടം കയറിയിട്ടുണ്ട്. കയറി കയറി മാവിൻ്റെ തുഞ്ചിൻമേൽവരെ എത്താറുണ്ട്. താഴേക്ക് നോക്കുമ്പോൾ പേടിയാകും.എങ്കിലും സമദിന് തീരെ പേടിയൊന്നും ഉണ്ടായിരുന്നില്ല. സമദിൻ്റെ പിന്നിലായി ജാവിദും അതിൻ്റെ പിന്നിലായി സാബുവും കയറും. ഇത്തിൾ കണ്ണിയെയും മറികടന്ന് മാവിൻ്റെ  തുഞ്ചിയിലെത്തി നോക്കുമ്പോൾ അങ്ങ് ചേളാരിയും, യൂനിവേഴ്സിറ്റിയും, ഉത്സവം നടക്കാറുള്ള  കോട്ടകുന്നും എല്ലാം കാണാം. മാവിൻ്റെ ഒരു കൊമ്പ് പോയിരുന്നത് കരണ്ട് ലൈൻ കമ്പിയുടെ മുകളിലൂടെ നേരെ അപ്പുറത്തെ തൊടിയിലേക്ക്. അതിന്മേൽ നിറയെ മാങ്കുലകൾ ഉണ്ടായിരുന്നു.  ആ മാങ്ങ പറിക്കാൻ സാബുവും സമദും കൊമ്പിന് മുകളിലൂടെ അപ്പുറത്തേക്ക് കൈ പിടിച്ചു പിടിച്ച് പോയിരുന്നു. സമദും അവൻ്റെ പിറകിലായി സാബുവും. ഇതെല്ലാം  ആലോചിക്കുമ്പോൾ ഉള്ളിൽ പേടിവരാത്തവരായ്  ആരാണുള്ളത്.ആരും ഉണ്ടാവുകയില്ല. വേനൽക്കാലമായാൽ മാങ്ങ തിന്ന് കുട്ടികളുടെ കവിൾ തുടുത്തിരുന്നു. കുട്ടികൾക്ക് അങ്ങിനെയൊരു നല്ലകാലം ഉണ്ടായിരുന്നു.

Photo: Courtesy 

.......

k.m.a paruthikkadu

No comments:

Post a Comment

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...