ഹലമോളുടെ പുന്നാര "താത്തു"

ഞാനിപ്പോൾ എം എച്ച് അപാർട്മെൻ്റ്  കെട്ടിടത്തിലാണ് താമസിക്കുന്നതെന്ന് ദുനിയാവിലെ എല്ലാ കുട്ടികളും അറിയാനിടയില്ല. എങ്കിലും കണ്ടാലറിയുന്നവർക്കും വേണ്ടപ്പെട്ടവർക്കും അറിയാവുന്ന കാര്യവുമാണ്. നാല് നിലകളാൽ സമ്പന്നമായ അത്യാവശ്യത്തിന് സൗകര്യങ്ങളൊക്കെയുളള  അപാർട്മെൻ്റ് കെട്ടിടമാണിത്. താമസിക്കുന്നവവരൊക്കെ അത്യാവശ്യതിന്  പത്രാസൊക്കെ ഉള്ളവരാണെന്ന് കണ്ടാലറിയാം. എന്നിരിക്കെ ഇവിടെ എത്ര ഫ്‌ളാറ്റുകളുണ്ട് എന്നാണ് സന്തർശകരായ ചിലർക്കെല്ലാം അറിയേണ്ടത്. ഓരോ നിലയിലും രണ്ടുമൂന്ന് ഫ്ളാറ്റുകളുണ്ട് എന്നുള്ളത് നേരാണ്. അങ്ങനെവരുമ്പോൾ നാല്  നിലകളിലായി പത്തുപന്ത്രണ്ട് ഫ്ലാറ്റുകൾ ഉണ്ടാകുവാനിടയുണ്ട്. അപ്പോള് ഓരോ ഫ്ലാറ്റിലും രണ്ട് വലിയവരും അവരുടെയൊക്കെ  കൊച്ചുംങ്ങളുംവെച്ച് കൂട്ടുമ്പോൾ മൊത്തം ഒരു പത്ത്നാൽപതു പേരുണ്ടാകൂവാനിടയുണ്ട്. എന്നിരുന്നാലും എല്ലാവരും കാര്യമായി ഒച്ചയും ബഹളങ്ങളും  ഉണ്ടാക്കാതെ ആർക്കും ബുദ്ധിമുട്ടും ഒന്നും ഉണ്ടാക്കാതെ അവനവൻ്റെ കാര്യങ്ങളും നോക്കിയങ്ങിനെ ഒരുവിധം ഒത്തൊരുമിച്ച് കഴിഞ്ഞു കൂടുകയാണ്.

ഇവിടം ഗ്രാമപ്രദേശമായതുകൊണ്ട്  അന്തരീക്ഷം പൊതുവെ ശാന്തസുന്തരമാണ്. കാര്യമായിട്ട് ഒച്ചയും ബഹളങ്ങളൊന്നുമില്ല. മുകളിലത്തെ നിലയിൽനിന്നും പാത്രം വീഴുന്ന ശബ്ദംവരെ കേൾക്കാം. പുറത്ത് വഴിയുടെ ഒരു വശത്തായി കൂടുതൽ ഉയരത്തിലല്ലാതെ അവിടെയും ഇവിടേയുമായി ക്യാമറ ഫിറ്റ്ചെയ്ത് വച്ചിട്ടുണ്ട്. കൂടുതൽ വിക്രസും തരികിടയും കാണിക്കുന്നവരെ ഒപ്പിയെടുക്കുവാനും പിടികൂടാ നുമായ് എപ്പോഴും അനങ്ങാതെ അങ്ങിനെ നിൽക്കുകയാണ്. അതിനാൽ ഇവിടെ സെക്യൂരിറ്റിക്കും കുറവൊന്നുമില്ല. അതിനാൽ തന്നെ എല്ലാവരും വളരെ സൂക്ഷിച്ചാണ് ഈവഴി കടന്നുപോകുന്നത് എന്ന് ഞാൻ പറയുന്നതല്ല എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നതാണ്. എങ്കിലും ഇതിലൂടെ കടന്നുപോകുമ്പോൾ വളഞ്ഞൊഴുകുന്ന തോടും അതിൽ നീന്തി തുടിക്കുന്ന മീനുകളും, അതി വിശാലമായ വയലും, ചൂണ്ടിയിട്ടു മീൻ പിടിക്കുന്നവരെയും, പാറിപ്പറക്കുന്ന പറവകളെയും കാശൊന്നും കൊടുക്കാതെ തന്നെ കാണാൻ കഴിയുന്നതാണ്.

എനിക്ക് കൂട്ടിനായ് കാര്യമായിട്ട് കൂടെയുള്ളത് രണ്ടു വയസ് മാത്രം പ്രായമുള്ള എൻ്റെ കൊച്ചുമോളാണ്. ഹല എന്നാണ് അവൾക്ക് ഞങൾ പേരിട്ടിരിക്കുന്നത്. എങ്കിലും ഇലു  എന്നാണ് ഞങൾ അവൾക്ക് ഓമനപേരിട്ടു വിളിക്കുന്നത്. അങ്ങിനെയൊക്കെ ആണെങ്കിലും അവള് തന്നെത്താൻ വിളിക്കുന്നത് "ഇളൂ" എന്നാണ്. തരം കിട്ടുമ്പോഴെല്ലാം ഫ്‌ളാറ്റിനുള്ളിൽ അവള്  അങ്ങോട്ടും ഇങ്ങോട്ടും ഗമയിൽ നടക്കും. ഞാനതെല്ലം കൗതുകത്തോടെ നോക്കി നിൽക്കും. ഒരു കുട്ട നിറയെ അവളുടെ കളികോപ്പുകളാണ്. എല്ലാം തന്നെ ഞങൾ നാട്ടിൽ പോകുമ്പോൾ അവളുടെ ഇപ്പപ്പായും ഇമ്മമ്മായും അപ്പോഴും ഇപ്പോഴുമായി വാങ്ങിച്ചുകൊടുത്തത്താണ്. എങ്കിലും അതെല്ലാം അവൾക്ക് മടുത്ത മട്ടാണ്. അതിനാൽ  പെർമിഷൻ കിട്ടുന്നതിന് മുമ്പ്തന്നെ ഇടക്കൊക്കെ എൻ്റെ മടിയിൽ കയറി വന്നിരിക്കും. ഞാനവളെ സ്‌നേഹത്തോടെ തലോടും, ഇളം കവിളിൽ പുന്നാര മുത്തം തുരുതുരാ ഫ്രീയായി കൊടുക്കും.


എനിക്ക് ക്രിക്കറ്റ് കളി കാണുവാനും, ഇടയ്ക്കൊക്കെ കൂടപ്പിറപ്പുകളെ ഒതുക്കുവാനും, സമാധാനം കിട്ടുവാനുമായ്  ഞാനൊരു ടിവി മോണിറ്റർ വാങ്ങിവെച്ചിട്ടുണ്ട്. ഡൈനിംഗ് ഹാളിലൂള്ള മേശപ്പുറത്താണ് അതിനെ കൊണ്ടുവന്നു  ഇരുത്തിയിരിക്കുന്നത്. തരം കിട്ടുമ്പോഴൊക്കെ അതിലേക്ക് കൈ ചൂണ്ടികൊണ്ട് ഹലമോൾ പറയും:


മ്മാ.... താത്തു" 


കാത്തു എന്ന് പേരുള്ള കുട്ടികൾക്ക് പ്രിയപ്പെട്ട ഒരു കാർട്ടൂണുണ്ട്. അത് ഇട്ടു കൊടുക്കാനാണ് അവള് പറയുന്നത്. ആരെങ്കിലും അത് ഇട്ടു കൊടുക്കേണ്ട താമസം കാത്തു കൂട്ടുകാരോടൊത്ത് കളിക്കുന്ന രംഗങ്ങൾ നല്ല അനുസരണയുള്ള കുട്ടിയായി ഒന്നും മിണ്ടാതെ വട്ടകണ്ണുകളോടെ അവൾ കണ്ടുകൊണ്ടിരിക്കും. പരിപാടി കഴിയുകയോ നിൽക്കുകയോ ചെയ്താൽ അവള്    തേങ്ങി കരയുവാൻ തുടങ്ങും:


" മ്മാ ... താത്തു.. താത്തു.."


ഇടക്കൊക്കെ ഞാൻ പുറത്തിറങ്ങി നടക്കാറുണ്ട്. പുറത്തെ ശുദ്ധമായ വായു ശ്വസിച്ച് മനസ്സു ഫ്രഷ് ആക്കുകയാണ് മെയിൻ  ഉദ്ദേശം. നടക്കുമ്പോൾ കഥ എഴുതാനുള്ള ആശയവും കിട്ടും. കുറച്ചു നേരം പ്രകൃതിയുടെ പച്ചപ്പും നോക്കികണ്ട്  നടക്കും. നടക്കാൻ ഇറങ്ങുമ്പോൾ ഇടയ്ക്ക് ഹല മോളും കൂടെ വരാറുണ്ട്. ഞാന് പുറത്തേക്ക് പോകുവാൻ തയാറാകുമ്പോഴേക്ക് അവൾക്ക് കാര്യം പിടികിട്ടും. അവള് ആദ്യം വാതിലിനു പുറത്തേക്ക് ഇറങ്ങി നിന്നുകൊണ്ട് എന്നെ മാടിവിളിക്കും. 


" പ്പാ....ആയി" 

ആയി ഏന്നാൽ വരൂ എന്നാണ് അവള് ഉദ്ദേശിക്കുന്നത്. ഇതെല്ലാം അവളുടെ മാത്രം ഭാഷയാണ്. ഇങ്ങനെ വേറെയും പല വാക്കുകളുണ്ട്. എല്ലാം തന്നെ സന്ദർഭങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കി എടുക്കുന്നതാണ്. ഇറങ്ങുമ്പോൾ അവള് സ്വയം ചെരിപ്പ് ഇട്ടുനോക്കാൻ ശ്രമിക്കും. കാണേണ്ട താമസം   ഞാനവളെ സഹായിക്കും. ഞങൾ ഇറങ്ങി നടക്കുമ്പോൾ അവളെൻ്റെ  ഇടതു കൈയിലെ വിരൽ പിടിക്കും. ഞങൾ ഒരുമിച്ച് മെല്ല മെല്ലെ  മുന്നോട്ട് നടന്നു നീങ്ങും.

k.m.a paruthikkadu 


Image Courtesy: 

Google Gemini image generator 

തൊടിയിലെ മാവെല്ലാം പൂത്ത കാലം




                                                                          



പ്രവാസിയായ സാബുവിന് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു അവൻ്റെ ബാല്യകാലത്തെ കുറിച്ചും നാടിനെ കുറിച്ചും ഓർക്കുക എന്നത്. വിരഹ വേദന അനുഭവിക്കുന്ന ചൂടുള്ള മനസ്സിന് അതൊരു താൽക്കാലികമായ  ആശ്വാസമായിരുന്നു. ഇളം തണുപ്പായിരുന്നു. 

ഒരിക്കല് മനസ്സ് വല്ലാതെ ചൂട് പിടിച്ചപ്പോൾ അവൻ അവൻ്റെ കുട്ടിക്കാലം അറിയാതെ ഓർത്തുപോയി.

സാബു മോനും കുടുംബവും തറവാട് വീടിൻ്റെ അപ്പുറത്തുള്ള പറമ്പിൽ പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് മാറി താമസിക്കുന്നത് വരെ അവർ തറവാട് വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രണ്ട് നിലയുള്ള ഓട്പാകിയ പഴയ വീടാണ് തറവാട്. പ്രായം ഇച്ചിരി തളർത്തിയിട്ടുണ്ട്. മുറ്റമെല്ലാം ചാണകം കലക്കിയ കളിമണ്ണ് തേച്ചു മിനുക്കിയിട്ടുണ്ട്. തറവാടിന് ചുറ്റുമായി ഒരു ഏക്കറയോളം തൊടിയുണ്ട്. തൊടിയെല്ലാം ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കി വച്ചിരിക്കുന്നു.

തറവാട് തൊടിയെലാം പച്ചപിടിച്ചു കിടക്കുന്നു. അതിൽ നെൽകൃഷിയുണ്ട്. പലതരം മരങ്ങളും പുല്ലുകളൂമുണ്ട്. പടിഞ്ഞാറ് നിന്നും പാഞ്ഞുവന്ന കാറ്റിൽ ആടി കളിക്കുന്ന നെൽക്കതിരുകൾ !  ഒരുപാട് തെങ്ങുകളുണ്ട്. അതിൽമേലെല്ലാം ഒരുപാടൊരുപാട് തേങ്ങ കളുമുണ്ട്. വലി കഴിഞ്ഞാൽ കൂട്ടിയിടുന്ന തേങ്ങകൾ. കൂട്ടിയിട്ട ചകിരികൾ. വെള്ളം കയറി നിൽക്കുന്ന ചിരട്ടകൾ. കൂട്ടാൻ കഴിയുമോ ?

തൊടിയിൽ ഒത്തിരി പ്ലാവുകളൂണ്ട്. അതിൽ വരിക്ക പ്ലാവുണ്ട്. പഴം ചക്ക കായ്ക്കുന്ന പ്ലാവുമുണ്ട്. അതിൻമേലെല്ലാം കുരുമുളക് വള്ളികൾ വളർത്തിയിരിക്കുന്നു. കുരുമുളകല്ലാം നന്നായി കായ്ച്ചു കിടക്കുന്നു. കൃഷികളെലാം സാബുവിൻ്റെ വല്ല്യൂപ്പയുടേതാണ്. അതായത് ഉപ്പയുടെ ഉപ്പ. ഇപ്പാപ്പ എന്നാണ് കുട്ടികൾ വല്യുപ്പയെ വിളിക്കുന്നത്. ഇമ്മാമ എന്ന് വല്യുമ്മയെയും വിളിക്കുന്നു. ഇമ്മാമയുടെ ചൂണ്ടു വിരൽ മാത്രം മടക്കുവാൻ കഴിയുകയില്ല. പണ്ടെങ്ങോ ഒരു പരിക്ക് പറ്റിയതാണ്. അതിനു ശേഷം ആ വിരൽ മടക്കാൻ കഴിയാറില്ല. ആ വിരലും വെച്ച് ഇമ്മാമ  എത്രയോവട്ടം ചായ ക്ലാസിൽ നിന്നും സ്പൂണിൽ കോരി സാബുവിന് കൊടുത്തിട്ടുണ്ട്. അവൻ അതെല്ലാം ഒറ്റ വലിക്ക് കുടിച്ചിട്ടുമുണ്ട്. വലിയവരെല്ലാം ആ കാഴ്ച നോക്കി എത്രയോവട്ടം നിന്നിട്ടുമുണ്ട്.

കുരുമുളക് പറിക്കുന്ന കാലം വന്നാൽ ദാമോദരേട്ടൻ വീട്ടിൽ വരും. ദാമോദരേട്ടൻ കുപ്പായം ഇടാറില്ല.  മുറ്റത്തെ തിണ്ടിൽ വന്നിരിക്കും. വന്ന ഉടനെ തന്നെ മൂപ്പർക്ക് കട്ടൻ ചായ കിട്ടണം. ഇമ്മാമ സ്റ്റീൽ ക്ലാസിൽ ചായ കൊടുക്കും. കുറച്ച് നേരം രണ്ടാളും വർത്തമാനങ്ങൾ പറഞ്ഞിരിക്കും. അപ്പോഴേക്കും ചായ കുടിച്ചു തീരും. 

ദാമോദരേട്ടൻ കുരുമുളക് പറിക്കുവാൻ മരത്തിന്മേൽ കയറും. അരയിൽ കുരുമുളക് പറിച്ചിടാനുള്ള ഒരു സഞ്ചിയുമുണ്ടാകും.  കയറുമ്പോൾ മരത്തിൻമേലുളള ചോണനുറുമ്പെല്ലാം മേത്ത് കയറും. പറിച്ചു കഴിഞ്ഞാൽ താഴേക്കിറങ്ങും. എങ്കിലും കുരുമുളകിൻ്റെ കുറച്ചു  ഇല്ലികൾ ആരുംകാണാതെ അവിടെ തന്നെ കിടപ്പുണ്ടാകും. കുട്ടികൾ അതെല്ലാം മരത്തിൽ കയറി പറിക്കും. കുട്ടികൾക്കും ഉറുമ്പിൻ്റെ കടി കിട്ടും. പറിച്ച കുരുമുളകെല്ലാം കുട്ടികൾ ഒരു ചിരട്ടയിലാക്കും. എന്നിട്ട് അതുമായി ഇപ്പാപ്പയുടെ അടുത്തേക്കോടും. അവരെ കാണേണ്ട താമസം ഇപ്പാപ്പക്ക് സന്തോഷമാകും. എത്ര ചിരട്ടയിൽ കുരുമുളകുണ്ട് എന്ന് നോക്കും. അതിനനുസരിച്ച് അവർക്ക് പൈസ കൊടുക്കും. 50 പൈസയും, ഒരു രൂപയും, രണ്ടു രൂപയും എല്ലാം കിട്ടാറുണ്ട്. കിട്ടേണ്ട താമസം കുട്ടികൾ അതുമായി അടുത്തുള്ള ബാലേട്ടൻ്റെ പീടികയിലേക്ക് പാഞ്ഞുപോകും. എല്ലാവരുടെയും പൈസ ഒരുമിച്ച് കൂട്ടി സോഡ വാങ്ങി കുടിക്കും. എല്ലാവർക്കും ഒന്നോ രണ്ടോ മുറുക്ക് കുടിക്കാൻ  കിട്ടും. സോഡ കുടിക്കുമ്പോൾ ആരോ നാവിനെ ഇറുക്കുന്നതുപോലെ...

തറവാട് തൊടിയിൽ അവിടെയും ഇവിടെയുമായി മുക്കിലും മൂലെയിലുമായി പലതരം മാവുകൾ ഉണ്ടായിരുന്നു. അതിൽ ഗോമാവുണ്ട്. കാമ്പര് മാവുണ്ട്. പുളിച്ച് മാവുണ്ട്. എല്ലാ തരം മാവുമുണ്ട്. കാംബറ് മാവിന്മേൽ നലവണ്ണം മാങ്ങ കായ്ച്ചിരുന്നു. ഒരു ദിവസം രാത്രി പെരുങ്കാറ്റടിച്ചപ്പോൾ  കാംബര് മാവ് മറിഞ്ഞു വീണു. മറിഞ്ഞു വീഴുന്ന ശബ്ദം എല്ലാവരും കേട്ടിട്ടുണ്ടാകണം. അയൽവാസികളും കേട്ടിട്ടുണ്ടാകണം. പുളിച്ചി മാവ് മേൽപ്പോട്ട് വളരെ ഉയർന്നാണ് വളർന്നിരുന്നത്. അതിനാൽ മാങ്ങ പറിക്കാൻ പ്രയാസമാണ്. എറിഞ്ഞു വീഴ്‌ത്താനും ഏടെങ്ങേറാണ്. മാങ്ങക്കാണെങ്കിൽ നല്ല പുളിയുമാണ്.  എങ്കിലും പഴുത്തു കഴിഞ്ഞാൽ മാങക്ക് നല്ല മധുരമുണ്ടായിരുന്നു. നല്ലവണ്ണം പഴുത്ത മാങ്ങയുടെ മണം! കിളികൾ കൊത്തിയിടുന്ന മാങ്ങകൾ താഴെ പാറപുറത്ത് ചിതറി കിടക്കുന്നു.

തറവാട് തൊടിയിൽ അവിടെയും ഇവിടെയുമായി രണ്ടു മൂന്ന്  ഗോമാവുകളും തല ഉയർത്തി നിന്നിരുന്നു. എല്ലാം അത്യാവശ്യത്തിന് ഉയരവും വലിപ്പവും ഉണ്ടായിരുന്നു. നിറയെ ശീഘരങ്ങളുള്ള പടർന്നു പന്തലിച്ച മാവുകൾ. അതിൻ്റെ ചില കൊമ്പുകളിൽ ആവശ്യമിലാത്ത ഇത്തിൽകണ്ണികളും വളർന്നിട്ടുണ്ട്. 

വേനൽക്കാലമായാൽ മാവുകളെല്ലാം പൂക്കും. കാറ്റടിക്കുമ്പോൾ മൂക്കിലേക്ക്  കയറിവരുന്ന മാവ് പൂത്ത മണം! ദിവസങ്ങൾക്കകം പൂക്കളെല്ലാം കണ്ണിമാങ്ങകൾ ആയി മാറും. കണ്ണിമാങ്ങകൾ നിലത്തു വീഴാൻ തുടങ്ങും. സാബുവും അവൻ്റെ കളിക്കൂട്ടുകാരായ സമദും ജാവിദും കണ്ണിമാങ്ങകൾ ഓരോന്നായി പെറുക്കി എടുക്കും. കടിച്ചു നോക്കുമ്പോഴുള കണ്ണിമാങ്ങയുടെ ചമർപ്പ്! ഇളം അണ്ടിയുടെ കൈപ്പ് ചൊയ !  ഞെട്ടുള്ള ഭാഗം ചുമരിൽ ഉരതി അതിൻ്റെ കറ നീക്കും.

കുറച്ച് നാളുകൾ കഴിയുമ്പോൾ കണ്ണി മാങ്ങയെല്ലാം ചിനച്ചു തുടങ്ങും. അതോടൊപ്പം മാങ്ങയുടെ പുളിയും കുറയാൻ തുടങ്ങും. കുട്ടികൾക്ക് സന്തോഷമാകും. ചിനച്ച മാങ്ങകൾ കാറ്റിൽ പെട്ടെന്നൊന്നും വീഴാറില്ല. കുട്ടികൾ കല്ലെടുത്ത് മാങ്ങ എറിഞ്ഞു വീഴ്ത്തും. സാബുവും, സമദും, ജാവിദും എത്രയോ വട്ടം മാങ്ങകൾ  എറിഞ്ഞു വീഴ്ത്തിയിട്ടുണ്ട്. ഓർക്കാൻ കഴിയുമോ? മട്ടല് കൊണ്ടും എറിഞ്ഞ് വീഴ്‌ത്തിയിട്ടുണ്ട്.  ഒരിക്കൽ സാബുവിൻ്റെ ഒരു എളാപ്പ. അതായത് ഉപ്പയുടെ അനുജൻ തേങ്ങ നേരെ കുത്തനെ മേൽപ്പോട്ട് ഇട്ട് മാങ്ങാ തള്ളിയിട്ടിട്ടുണ്ട്. മാങ്ങ കിട്ടേണ്ട താമസം കുട്ടികൾ പാറന്മേൽ എറിഞ്ഞു പൊട്ടിക്കും. അല്ലെങ്കിൽ കടിച്ചു മുറിക്കും. ഉപ്പും മുളകും ചേർത്ത് കഴിക്കും. ഉപ്പും മുളകും ചേർത്ത് കഴിക്കുന്ന മാങ്ങ കഷ്ണത്തിൻ്റെ രസം !

മൺസൂൺ കാലം ആകുന്നതിന് മുമ്പായി മാവിന്മേലുള്ള മാങ്ങയെല്ലാം പഴുത്തു തുടങ്ങും. മാങ്ങയുടെ നിറമെല്ലാം മാറും. കാറ്റിലാടുന്ന മാമ്പഴക്കുലകൾ!  അത്യാവശ്യം ശക്തിയുള്ള കാറ്റടിക്കുമ്പോൾ മാങ്ങകൾ ഞെട്ടറ്റു വീഴും. വീണേണ്ട താമസം കുട്ടികൾ ഓടിച്ചെന്നു പെറുക്കിയെടുക്കും. ഉടനെ തന്നെ അതെടുത്ത് കടിച്ചു തിന്നും. പഴുത്ത് വീണ മാങ്ങയുടെ രസം ! മനസ്സിൻ്റെ മണിയറയിൽ ഇപ്പോഴും മറക്കാതെ കുത്തിയിരിക്കുന്നു. 

കാറ്റടിച്ചിട്ടും വീഴാതെ ബാക്കിയാകുന്ന മാങ്ങ പറിക്കാൻ കുട്ടികൾ മാവിൻമേൽ കയറും. കുട്ടിക്കാലത്ത് ബുദ്ധിക്കുറവ് ഉള്ളതിനാൽ മാവിന്മേൽ കയറുമ്പോൾ  പേടിയൊന്നും തോന്നാറില്ല. മഴ പെയ്തു നനഞ മാവിന്മൽ പോലും സാബുവും കൂട്ടുകാരും എത്രയോ വട്ടം കയറിയിട്ടുണ്ട്. കയറി കയറി മാവിൻ്റെ തുഞ്ചിൻമേൽവരെ എത്താറുണ്ട്. താഴേക്ക് നോക്കുമ്പോൾ പേടിയാകും.എങ്കിലും സമദിന് തീരെ പേടിയൊന്നും ഉണ്ടായിരുന്നില്ല. സമദിൻ്റെ പിന്നിലായി ജാവിദും അതിൻ്റെ പിന്നിലായി സാബുവും കയറും. ഇത്തിൾ കണ്ണിയെയും മറികടന്ന് മാവിൻ്റെ  തുഞ്ചിയിലെത്തി നോക്കുമ്പോൾ അങ്ങ് ചേളാരിയും, യൂനിവേഴ്സിറ്റിയും, ഉത്സവം നടക്കാറുള്ള  കോട്ടകുന്നും എല്ലാം കാണാം. മാവിൻ്റെ ഒരു കൊമ്പ് പോയിരുന്നത് കരണ്ട് ലൈൻ കമ്പിയുടെ മുകളിലൂടെ നേരെ അപ്പുറത്തെ തൊടിയിലേക്ക്. അതിന്മേൽ നിറയെ മാങ്കുലകൾ ഉണ്ടായിരുന്നു.  ആ മാങ്ങ പറിക്കാൻ സാബുവും സമദും കൊമ്പിന് മുകളിലൂടെ അപ്പുറത്തേക്ക് കൈ പിടിച്ചു പിടിച്ച് പോയിരുന്നു. സമദും അവൻ്റെ പിറകിലായി സാബുവും. ഇതെല്ലാം  ആലോചിക്കുമ്പോൾ ഉള്ളിൽ പേടിവരാത്തവരായ്  ആരാണുള്ളത്.ആരും ഉണ്ടാവുകയില്ല. വേനൽക്കാലമായാൽ മാങ്ങ തിന്ന് കുട്ടികളുടെ കവിൾ തുടുത്തിരുന്നു. കുട്ടികൾക്ക് അങ്ങിനെയൊരു നല്ലകാലം ഉണ്ടായിരുന്നു.

Photo: Courtesy 

.......

k.m.a paruthikkadu

പാറപ്പുറത്തെ വെയിലും മഴയും കൊണ്ട് നടന്നവൻ

കോഴിക്കോട് ജില്ലയിലെ ഫറോക്കിലുള്ള ഒരു ആശുപത്രിയിൽ സഫിയ- മുഹ്‌യിദ്ദീൻ കുട്ടി  എന്നവരുടെ ആദ്യത്തെ കൺമണിയായി ഈ ഭൂമി മണ്ണിൽ ഭൂജാതനായി. എങ്കിലും സാവ തടാകം വറ്റിവരണ്ടതൊന്നുമില്ല.  മലപ്പുറം ജില്ലയിലെ  വള്ളിക്കുന്ന് ഗ്രാമത്തിലെ പരുത്തിക്കാട്ടിൽ ഒരു ഇടത്തരം കുടുംബത്തിൽ ജീവിച്ചു വളർന്നു. ഉണ്ടാക്കി പാട്ടുപാടി കാറ്റും മഴയും വെയിലും കൊണ്ട്  നടന്നു. നാടായ നാട്ടിലെല്ലാം ഓടിച്ചാടി  കളിച്ചു രസിച്ചു വളർന്നു. മദ്രസയിലെ പരിപാടികളിൽ പാട്ടുപാടി. ദഫ് മുട്ട് കളിച്ചു.  പത്താംക്ലാസ്  പൂർത്തിയാക്കുവാൻ പല പല സ്‌ക്കൂളുകളിലായി പഠിച്ചു. നാലാം ക്ലാസ്സ് വരെ  പരുത്തിക്കാട് A.L.P സ്ക്കൂളിൽ. ഏഴാം ക്ലാസ്സ് വരെ അത്താണിക്കൽ നേറ്റീവ് A.U.P സ്ക്കൂളിൽ. യുവജനോത്സവത്തിൽ പങ്കെടുത്ത് പാട്ട് പാടിയെങ്കിലും സമ്മാനങ്ങളൊന്നും കിട്ടിയില്ല. വീട്ടു പറമ്പിൽ കൃഷിയിൽ ഉപ്പയെ സഹായിച്ചു. ഹൈസ്കൂൾ കാലഘട്ടം C.B.H.S.S സ്കൂളിൽ. മനസ്സു തുറന്ന് സംസാരിക്കാനുള്ള പേടി കാരണം ചെയ്യാത്ത കുറ്റത്തിന് ഹെഡ് മാസ്റ്ററിൽ നിന്നും ചുട്ട അടി വാങ്ങിച്ചു. ഈ കാലത്ത് ഉപ്പാ നടത്തുന്ന പലചരക്ക് പീടികയിൽ സാധനങ്ങൾ വില്ക്കുവാൻ ഉപ്പായെ സഹായിച്ചു. 


പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഇമ്പിച്ചിഹാജി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു സയൻസ് വിഷയമെടുത്ത്  പഠിച്ചു. കണക്ക് തലയിൽ കയറില്ലാ എന്നു മനസ്സിലായതിനാലും അറബിക്കിന് നല്ല മാർക്ക് നേടിയതിനാലും ഡിഗ്രിക്ക് അറബിക് ഭാഷയും സാഹിത്യവും പഠിക്കുവാൻ  തെരഞ്ഞെടുത്തു. പഠിച്ചത്  മലബാറിലെ പ്രശസ്തമായ ഒരു സ്ഥാപനമായ ഫാറൂഖ് കോളേജിൽ. ഈ സമയത്ത് അറബി സാഹിത്യത്തിൽ ആകൃഷ്ടനായി. ഡബിൾ മെയിൻ ആയതിനാൽ ഇസ്ലാമിക ചരിത്രവും ഇന്ത്യൻ ചിരിത്രവും പഠിച്ചു.    കോളജ് ഇലക്ഷനിൽ ജനറൽ ക്യാപ്റ്റൻ ആയി മത്സരിച്ചു തോറ്റു തൊപ്പിയിട്ടു. ഡിപ്പാർട്ട്മെൻ്റിൻ്റെ ചില പരിപാടികളിൽ ഖുർആൻ പാരായണം ചെയ്യുവാൻ അവസരമുണ്ടായി. കോളേജിലെ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പറായി  ഇടം നേടിയിരുന്നു. പ്രാ ക്‌ടിസിനിടക്ക്  പരിക്ക് പറ്റിയപ്പോൾ ആ പരിപാടി നിർത്തിവെച്ചു.


ബിരുദാനന്തര ബിരുദം അങ്ങ് കാലിക്കറ്റ് സർവ്വകലാശാല അങ്കണത്തിൽ. വിഷയം അറബിക് ഭാഷയും സാഹിത്യവും. അറബി ഭാഷയോടൊപ്പാം ഇംഗ്ലീഷ് ഭാഷയും സംസാരിക്കുവാൻ അന്നത്തെ വകുപ്പ് മേധാവിയിൽ നിന്നും പ്രത്യേക പ്രോത്സാഹനം ലഭിച്ചു. അറബിക് ഇംഗ്ലീഷ് ഭാഷകൾ സംസാരിച്ചു തുടങ്ങി. ഡിപ്പാർട്ട്മെൻ്റിൽ വെച്ച് നടത്തിയ കാമ്പസ് ഇൻ്റർവ്യൂയിൽ പങ്കെടുത്തെങ്കിലും നിരാശയായിരുന്നു ഫലം. എങ്കിലും അറബിക് വകുപ്പ് നടത്തിയ കവിത രചന മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യുവജനോത്സവത്തിലെ ഒരു പരിപാടിയിൽ അഭിനയിച്ചു സദസ്സിൻ്റെ കയ്യടി വാങ്ങി. അറബിക് വകുപ്പിലെ പഠനം പൂർത്തിയാക്കി വിടവാങ്ങൽ ചടങ്ങിൽ ഇംഗ്ലീഷിൽ പ്രസംഗിച്ചു.


യൂണിവേഴ്സിറ്റിയിൽ പഠിച്ച്കൊണ്ടിരിക്കുമ്പോൾ നാട്ടിലെ ഒരു മദ്റസയിൽ പഠിപ്പിച്ചു. കരുമനക്കാട്ടെ മദ്രസയിലും പഠിപ്പിച്ചു. കൂട്ടുംമുച്ചിയിലെ ഒരു സ്ഥാപനത്തിൽ സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കാനും അവസരം ഒത്തു. വള്ളിക്കുന്ന് അത്താണിക്കലിലെ ഒരു സ്ഥാപനത്തിൽ അറബിക് ഭാഷ പഠിപ്പിച്ചു. കോഴിക്കോട്ടെ അറബിക് പഠിപ്പിക്കുന്ന ഒരു പ്രശസ്ത സ്ഥാപനത്തിൽ ജോലി ചെയ്യുവാൻ അവസരം ഒത്തു. അതിനടുത്ത് തന്നെയുള്ള ഒരു ട്രാവൽ ഏജൻസിയിലും ജോലി ചെയ്യുകയുണ്ടായി.വിസ  തർജമ ചെയ്യലായിരുന്നു പരിപാടി. നാട്ടിലുള്ള ഒരു എക്സ്പോർട്ടിങ് കമ്പനിക്ക് വേണ്ടി തർജ്ജമ ചെയ്തു കൊടുത്തു.  വിമാന കമ്പനികളായ സൗദി എയർലൈൻസിലും എയർ ഇന്ത്യയിലും ജോലി നേടുവാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും സംഗതി നടന്നില്ല എങ്കിലും നിരാശനായില്ല.


തരക്കേടില്ലാത്ത ഒരു ജോലി ലഭിക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരുന്നു. ഖത്തറിൽ ഒരു ജോലി കിട്ടി. ചെറിയ ശമ്പളം. എങ്കിലും വിസക്ക് പൈസയൊന്നും വേണ്ടിയിരുന്നില്ല. ഖത്തറിലെ ഒരു പ്രമുഖ കമ്പനിയാണ്. ഗവൺമെൻ്റിൻ്റെ വൈദ്യുതി-നിർമ്മാണ കരാറ്  ജോലികൾ ഏറ്റെടുക്കുന്ന ഒരു സ്ഥാപനമാണ്. തർജ്ജമ ചെയ്യൽ, അറബിയിൽ ലെറ്റർ ടൈപ്പ് ചെയ്യൽ, പി. ആർ. ഓ ജോലികൾ ഇവയെല്ലാം ചെയ്തു. അറബി സംസാര ഭാഷ മനസ്സിലാകുവാനും, സംസാരിക്കുവാനും തുടങ്ങി. പച്ചവെള്ളം പോലെയല്ലെങ്കിലും സംസാരത്തിൽ ഒഴുക്കു വന്നു തുടങ്ങി.രണ്ടു വർഷക്കാലം ഖത്തറിൽ ജോലി ചെയ്തു ജീവിച്ചു.


നാട്ടിൽ ലീവിൽ വന്ന സമയത്താണ് ടെക്‌നോ പാർക്കിലെ ഒരു അടിപൊളി കമ്പനിയിൽ ജോലി ലഭിക്കുന്നത്. സോഫ്ട്‌വെയർ കമ്പനിയാണ്. തർജ്ജമ ചെയ്യലാണ് പരിപാടി. സന്തോഷം തിരതല്ലി എന്ന് പറയേണ്ടതില്ലല്ലോ. കഴകൂട്ടത്തുള്ള ഒരു ഹോസ്റ്റലിൽ രണ്ടു വർഷം കൂട്ടുകാരോടൊത്ത്  താമസിച്ചു. ഒരു നാൾ രാത്രി പെരുമഴ പെയ്തു. സർവ്വത്ര വെള്ളം. കെട്ടിടത്തിൻ്റെ കുറച്ച് ഭാഗം വെള്ളത്തിനടിയിലായി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ട്രാൻസ്‌ലറ്റേഴ്സ് അസോസിയേഷനിൽ അംഗത്വം ലഭിച്ചു.  കേരളത്തിൽ നിന്നും ആദ്യമായി അസോസിയേഷൻ്റെ    അംഗത്വം ലഭിച്ച ആളായിമാറി. മനസ്സിൽ അഭിമാനം വിരിഞ്ഞു.


ടെക്നോ പാർക്കിൽ ജോലിചെയ്യുന്ന കാലത്താണ് ഒരു പ്രമുഖ വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിൽ ജോലി ലഭിക്കുന്നത്. സ്ഥലം  ബാഗ്ലൂരിലുള്ള K.R പുരത്തെ ഓഫീസിൽ. അവിടെയും തർജമ തന്നെയായിരുന്നു മെയിൻ പരിപാടി. ഈ കാലത്ത്  ബൊമ്മന ഹള്ളിയിലും ബട്ടർ ഹള്ളിയിലും കൂട്ടുകാരോടൊത്ത് താമസിച്ചു. ഈ കമ്പനിയിൽ ജോലി ചെയ്യുന്ന  കാലത്താണ് A.P.T.S ൻ്റെ ഇൻ്റർനാഷണൽ സർട്ടിഫിക്കേഷൻ ലഭിക്കുന്നത്. ഈ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയായിമാറുന്നത്. സർട്ടിഫിക്കേഷൻ എക്സാമിനർ പദവിയും ലഭിച്ചു. അപ്പോഴാണ് ഈയുള്ളവന്  സ്വന്തത്തോട് തന്നെ  മതിപ്പ് തോന്നി തുടങ്ങിയത്. സന്തോഷത്തിൻ്റെ തടാകം എന്നിൽ നിറഞ്ഞു കവിഞ്ഞത്.

(തുടരും)

അയിനിപ്പിലാവ് പൂത്ത കാലം









നോക്കൂ ഞാൻ ഓർത്തുപോവുകയാണ്. ഓർക്കാനായി ഇത്ര എന്താണുള്ളത്? ഞാനെൻറെ കുട്ടിക്കാലം ഓർക്കുകയാണ്. ഒന്നും അല്ലാതിരുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. ഇന്ന് കുട്ടിയല്ലെങ്കിലും അന്ന് വെറും കുട്ടിയായിരുന്നു. അന്ന് വലിയവനാവാനാണ് പൂതി എങ്കിൽ ഇന്ന് കുട്ടിയാകുവാനാണ് കൂടുതൽ പൂതി എന്ന് പറയാമല്ലോ. 

നോക്കൂ പടച്ച തമ്പുരാൻ്റെ അനുഗ്രഹത്താൽ  ജീവിതമിപ്പോൾ നല്ല നിലയിൽ പോയിക്കൊണ്ടിരിക്കുകയാണ്. എങ്കിലും നമ്മുടെ ജീവിത വഴിയിൽ നമ്മെ സഹായിച്ചവരെ, കൈതാങ്ങായവരെ, പ്രോത്സാഹനത്തിൻ വെള്ളമൊഴിച്ചു തന്നവരെ നമുക്ക് മറക്കുവാൻ ഒക്കുമോ? ഒരിക്കലുമില്ല. ജീവിത വഴിയിൽ കട്ടുറുമ്പായവരും കൊതുകുകളായവരും ഉണ്ടായിരിക്കാം. എങ്കിലും അവരെകുറിച്ചോർത്ത് നമ്മുടെ വിലപ്പെട്ട സമയം  വെറുതെ കളയുന്നത് എന്തിനാണ് ? എങ്കിലും എൻ്റെ വീട്ടിലേക്ക് വലിയ കട്ടൂറുമ്പുകളും കൊതുകുകളും ഒന്നും തന്നെ വന്നിട്ടില്ല എന്ന് പറയുവാന് ആഗ്രഹം എന്ന് പറയാമല്ലോ.

ഞാനെൻ്റെ കുട്ടിക്കാലം ഓർക്കുകയാണ്. അല്ല ഓർത്തുപോവുകയാണ്. ട്രൗസറും കീറിയ കുടുക്കറ്റുപോയ  കുപ്പായവും ഇട്ടു മൂക്കിൽ നിന്നും ഒലിപ്പിച്ചു നടന്നിരുന്ന കാലം. അന്ന്  സ്നേഹം എന്തെന്ന് ഈയുളള്ളവന് പഠിപ്പിച്ചുതന്ന ഒരാളുണ്ടായിരുന്നു. ഞങ്ങളുടെ സ്വന്തം വല്ല്യുമ്മ. അതായത് ഉമ്മയുടെ ഉമ്മ. എല്ലാവര്ക്കും സ്നേഹം വാരിക്കോരി നൽകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട  വല്ല്യുമ്മ. ദൈവാനുഗ്രഹത്താൽ അവർ ഇന്നും ഞങ്ങളുടെ കൂടെയുണ്ട്. സ്നേഹം നൽകി ജീവിച്ചിരിപ്പുണ്ട്. നാഥാ..അവർക്ക് നീ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കേണമേ.


കുഞ്ഞുനാളിൽ ഉമ്മാ എന്നെയും പെങ്ങളെയും കൂട്ടി തറവാട് വീട്ടിൽ ഇടക്കൊക്കെ പോവാറുണ്ടായിരുന്നു. നാട്ടിലെ കൃഷിഭവന് മുന്നിൽ വന്നു തിരിച്ച് പോകുന്ന മേച്ചേരി ബസിലായിരുന്നു പോയിരുന്നത്. കുഴികൾ ഏറെയുള്ള പാതി നശിച്ച പഴയ റോഡിലൂടെ ബസ് കുതിച്ചു പായുന്നത് ഓർത്തുപോവുകയാണ്. തള്ളവിരലിൽ നീണ്ട നഖമുള്ള് ഡ്രൈവർ സ്റ്റിയർ പിടിച്ച് തിരികുന്നത്  മുന്നിലെ സൈഡ് സീറ്റിൽ ഇരുന്ന് ഊറ്റത്തോടെ നോക്കി നിൽക്കാറുണ്ടായിരുന്നു. പരുത്തിക്കാട് നിന്നും അരിയല്ലൂർ സ്കൂൾ സ്റ്റോപ്പ് എത്തുവാൻ  ഒരു പത്തു പതിനഞ്ച് മിനുട്ട് സമയം എടുത്തിരുന്നു. കുണ്ടിലും കുഴിയിലും ചാടിയുള്ള കുലുങ്ങിയുള്ള യാത്ര ഹരം ഏറെ ഉളവാക്കുന്നത് ആയിരുന്നെങ്കിലും ഊരക്ക് അത്രക്ക് നല്ലത് ആയിരുന്നില്ല. ബസ് സ്റ്റോപ്പിൽ എത്തേണ്ട താമസം ഉമ്മാ പറയും.


" ആളർക്കം ണ്ട്" 


ഞങ്ങൾ പടിയിറങ്ങി തറവാട്ടിലേക്ക് നടക്കും. പോകുമ്പോൾ ഉമ്മയുടെ ഒരു കൈയിലെ വിരലിൽ ഞാനും മറ്റേ കൈയിലെ വിരലിൽ പെങ്ങളും പിടിച്ചു തൂങ്ങും. ഒരിക്കൽ പോകുമ്പോൾ വഴിയിൽ വെച്ച്  ഉത്സവത്തിന് കൊണ്ടുവന്ന പനംപട്ട തിന്നുന്ന ആനയെ കണ്ടിട്ടുണ്ട്. വീട്ടിലെത്താൻ ഒരു അഞ്ചു മിനിട്ട് നേരം നടക്കണം. റോഡ് കഴിഞ്ഞാൽ പിന്നെ ഇടവഴിയാണ്. പരൽ മീനുകൾ നീന്തി തുടിക്കുന്ന ഇടവഴി. ഇരു വശങ്ങളിലും വളർന്നുയർന്ന അയിനി മരങ്ങൾ കാണാം. ഇടവഴിയിൽ വീണു കിടക്കുന്ന ഇലഞ്ഞി പൂക്കളുടെ സുഗന്ധം പരത്തുന്ന മണം ! മനസ്സിൻ്റെ മണിയറയിൽ ഇപ്പോഴും കിടന്നുറങ്ങുന്നു. തറവാട് വീടിൻ്റെ പരിസരത്ത് രണ്ടുമൂന്ന് കുളങ്ങൾ ഉണ്ടായിരുന്നു. മുകൾ പരപ്പിൽ പച്ചപായലുകളുള്ള കുളം. അതിൽ തവളകളും, ആമകളും, പരൽ മീനുകളും ബ്രാലും എല്ലാം ഉണ്ട്. ആമയും ബ്രാലും വല്ലപ്പോഴും വെള്ളത്തിൻ്റെ മുകൾ പരപ്പിൽ വന്ന് താഴേക്ക് തന്നെ ഊളിയിടും. റോഡിനടുത്തുള്ള കുളം പെരുമഴ പെയ്യുമ്പോൾ നിറഞ്ഞു കവിയും. ഇടവഴിയിലൂടെ ചാലിട്ടൊഴുകും.

വീട്ടിലെത്തുമ്പോൾ വല്ല്യുമ്മ  ഈണത്തിൽ ഖുർആൻ പാരായണം ചെയ്യുന്നുണ്ടാകും. അതല്ലെങ്കിൽ വെറ്റില മുറുക്കുന്നുണ്ടാകും. മുറുക്കി തുപ്പാനായി ഒരു കോളാമ്പിയും അരികിലുണ്ടാകും. കാണേണ്ട താമസം ഒരുപാട് കാലമായി കണ്ടിട്ട് എന്ന മട്ടിൽ തമാശ രൂപേണ ഞങ്ങളോട് ചോദിക്കും:

" മക്കൾക്ക് ആരാ ഇങ്ങോട്ട് വഴി പർഞ്ഞ് തന്നത്?"

അതു കേട്ട് ഞങ്ങള് ചിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വല്ലപ്പോഴും അബദ്ധത്തിൽ കോട്ടുവാ ഇട്ടുപോയാൽ വാടിയ എൻ്റെ മുഖത്തേക്ക് നോക്കി ഇങ്ങനെ ചോദിക്കും : 


" പയ്ക്കിണ്ടോ മോനെ?" 


വീട്ടിൽ വരുന്നവർക്ക് കൊടുക്കുവാൻ  പലതരം പലഹാരങ്ങൾ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും. പഴുക്കാനായ് അരിയിൽ പൂഴ്തിവെച്ച നേന്ത്രപ്പഴം എടുത്ത് തരാറുണ്ട്. അരിയിൽ പൂഴ്‌ത്തിവെച്ച പഴത്തിനു കറുപ്പ് നിറം കൂടുതലാണ്. ഉഴുന്ന് വടപോലുള അരീരപ്പം കിട്ടാറുണ്ട്. ഈന്ത് മാവ് കൊണ്ടുണ്ടാക്കിയ അപ്പവും പോത്തിറച്ചിയും കഴിച്ചിട്ടുണ്ട്. നിലത്ത് വീണ് ഉടഞ്ഞ അയിനി ചക്കാ എത്രവട്ടം തിന്നിരിക്കുന്നു. അയിനി ചക്കയുടെ കുരുവറുത്തതും കഴിക്കാറുണ്ട്. ഒരുപാട് കാലമായി ഉപ്പിലിട്ടുവച്ച ചെറിയ നാട്ടുമാങ്ങ  കഞ്ഞിയുടെ കൂടെ കൂട്ടാൻ എടുത്ത് തരാറുണ്ട്.

പോകുമ്പോഴെല്ലാം രണ്ടുമൂന്ന് ദിവസങ്ങൾ എങ്കിലും തറവാട്ടിൽ ഞങ്ങള് പാർക്കും. തിരിച്ച് പോരാൻ നേരം ഞങൾ കുട്ടികളെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി അവർ കാശ് കൈയ്യിൽ തരാറുണ്ട്. വല്യൂപ്പയുടെ മരണ ശേഷം പെൻഷൻ കിട്ടുന്നുണ്ട്. പണം വാങ്ങുമ്പോൾ വലതു കൈ കൊണ്ടുതന്നെ വാങ്ങണമെന്ന് വല്ല്യുമ്മക്ക് നിർബന്ധമാണ്. ബിസ്മിയും ചൊല്ലി വലതു കൈയിൽ പൈസവെച്ചു തരും. എനിക്കും പെങ്ങൾക്കും അപ്പോൾ സന്തോഷമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വല്ല്യുമ്മയും ഞങ്ങളുടെ കൂടെ കൂടും. പടിയിറങ്ങി നടന്ന് അപ്പുറത്തെ വളവ് എത്തി തിരിഞ്ഞു നോക്കുമ്പോൾ  അവര് ഞങ്ങളെതന്നെ  അങ്ങനെ ഉറ്റു നോക്കി നിൽപ്പുണ്ടാകും. 

കാല ചക്രം മുന്നോട്ടു നീങ്ങി. സൈക്കിൾ ചവിട്ടി പഠിക്കാൻ പൂതി മുളച്ചു. ഉമ്മാ എൻ്റെ ചെറിയ അമ്മവനോട്  കാര്യം പറഞ്ഞു. ഒരു ദിവസം അദ്ദേഹം എന്നെ അങ്ങ്  ചെട്ടിപ്പടി ആനപ്പടിയിലുള്ള സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്ന ഷോപ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിന്നും സൈക്കിൾ വാടകക്കെടുത്ത് ചവിട്ടുവാൻ പഠിപ്പിച്ചു തന്നു. കുറച്ചു ദിവസം വേണ്ടിവന്നു വീഴാതെ സൈക്കിൾ ഓട്ടുവാൻ. ഓട്ടിപഠിച്ചപ്പോൾ ഒരു സൈക്കിൾ വാങ്ങുവാൻ പൂതി മുളച്ചു. ഉമ്മയോടു കാര്യം പറഞ്ഞു. എൻ്റെ മൂത്ത അമ്മാവൻ എന്നെയും കൂട്ടി അങ്ങ് ചെട്ടിപടിയിലുള്ള സൈക്കിൾ ഷോപ്പിൽ കൊണ്ടുപോയി ഒരു ഹെർക്കുലീസ് സൈക്കിൾ വാങ്ങി തന്നു. ആ സൈക്കിളിന് നീല നിറമായിരുന്നു. 

മദ്റസയിൽ പഠിക്കുമ്പോൾ എളാപ്പ അതായത് എൻ്റെ ഉപ്പയുടെ ഒരു അനുജൻ എനിക്കൊരു ഖുർആൻ വാങ്ങി തന്നിട്ടുണ്ട്. കോഴക്കോട് അങ്ങാടിയിൽ നിന്നുള്ള ഒരു ബുക്ക് ഷോപ്പിൽ നിന്നായിരുന്നു അത് വാങ്ങിയിരുന്നത്. ഈ ഖുർആൻകൊണ്ട്  ഒരുപാട് സൂറത്തുകൾ പാരായണം ചെയ്യുവാൻ ഞാൻ പഠിച്ചതും മറക്കുവാൻ കഴിയുമോ ? ...

കാലചക്രം വീണ്ടും മുന്നോട്ട് നീങ്ങി. പ്രായത്തിൽ രണ്ടാമത്തെ മൂത്തവനായ അമ്മാവൻ പറയാതെ തന്നെ എനിക്കൊരു  കുഞ്ഞു ടേപ്പ് റെക്കാർഡർ വാങ്ങി തന്നു. അതിൽ കേസറ്റ് കേറ്റിവച്ച് പ്ലേ ബട്ടൻ അമർത്തി. അതിൽ നിന്നും മധുരമുള്ള ഒരു ഗാനം പുറത്തേക്ക് വന്നു. 


" ഉണരമീ ഗാനം... ഉരുകുമെന്നുള്ളും.."


കാലചക്രം വീണ്ടും കറങ്ങി. ഞാൻ പത്താം ക്ലാസ് പഠനം കഴിഞ്ഞ് പ്ലസ്ടുവിന് അഡ്മിഷൻ കിട്ടിയ നേരം. ചാലിയം ഇമ്പിച്ചി ഹാജി ഹെയർ സെക്കൻഡറി സ്കൂളിൽ. ഇംഗ്ലീഷ് മീഡിയമാണ്. പത്താം ക്ലാസ്സ് വരെ മലയാളം മീഡിയത്തിലാണ് പഠിച്ചത്. അതിനാൽ ഇംഗ്ലീഷ് നന്നായി പഠിക്കേണ്ടതുണ്ട്.   ഒരു ഡിക്ഷണറി വാങ്ങിയാൽ കൊള്ളാമെന്നായി. ആഗ്രഹം അമ്മാവനെ അറിയിച്ചു. അദ്ദേഹം നാട്ടിൽ വരുമ്പോൾ ഡിക്ഷണറി കൊണ്ടുവന്നു. നീല നിറത്തിലുള്ള ഒരു ഇംഗ്ലീഷ് - ഇംഗ്ലീഷ് ഓക്സ്ഫോർഡ് ഡിക്ഷണറി ആയിരുന്നു അത്. എൻ്റെ സന്തോഷം തിരതല്ലി.  വളരെ ഉപകാര പ്രദമായ ഈ ഡിക്ഷണറി ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ  എന്നെ ഏറെ സഹായിച്ചു എന്ന് പറഞ്ഞു കൊള്ളട്ടെ.

..........

k.m.a paruthikkadu

കത്തില്ലാ കാലത്ത് വീണ്ടും ഒരു പ്രവാസി കത്ത്

 


നാട്ടിൽ നിന്നും വന്നിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. പ്രവാസത്തിൻ്റെ വിരഹ വേദന അനുഭവിക്കുന്ന യുവാവായ ഫിനൂബ് തൻ്റെ പ്രിയതമക്ക് നീറുന്ന മനസ്സോടെ വീണ്ടും എഴുതുകയാണ്. 


പ്രിയപ്പെട്ട ആമി,


അസ്സലാമു അലൈകും ! നിനക്കും മോളൂസിനും മോനൂസിനും വളരെ സുഖമാണ്  എന്നതിൽ ഞാൻ  സന്തോഷിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫോൺ വിളിയെല്ലാം തകൃതിയായി നടക്കുന്നതിനാൽ വിവരങ്ങളെല്ലാം അപ്പപ്പോൾ തന്നെ നമ്മൾ അറിയുന്നുണ്ടല്ലോ. എങ്കിലും ചുമ്മാ ഒരു രസത്തിന് വേണ്ടിയാണ് ഈ കത്ത് എഴുതുന്നത്. കത്തെഴുത്തെല്ലാം ഇപ്പോൾ വെറും ഓർമ്മകൾ മാത്രമാണല്ലോ. പണ്ട്  നമ്മുടെയൊക്കെ കുട്ടികാലത്ത്  കത്ത് പാട്ടുകളുടെ ഒരു കാലമുണ്ടായിരുന്നത് ആമി ഓർക്കുന്നില്ലേ. ഈ വരിയെല്ലാം ഓർക്കുന്നില്ലേ.


"അബൂദാബിയിലുള്ളോരെ ഴുത്തുപെട്ടി.. അന്ന് തുറന്നപ്പോൾ കത്തു കിട്ടി...."


മുമ്പൊരിക്കൽ ഞാൻ ആമിക്ക് ഒരു കത്ത് എഴുതി അയച്ചിരുന്നു. ആമി അതെല്ലാം ആരും കാണാതെ ഉറ്റുന്ന  കണ്ണുകളോടെ വായിച്ചു കാണുമല്ലോ. ആമി അതെല്ലാം ഇപ്പോഴും ഓർമ്മയുടെ മണിയറയിൽ സൂക്ഷിച്ചു കാണുമല്ലോ. എങ്കിലും മറുപടിയൊന്നും കിട്ടിയില്ല എന്ന് വ്യസന സമേദം അറിയിക്കട്ടെ! ആമി അതിനു ഒന്നും മിണ്ടിപറയാത്ത ദൃസാക്ഷിയുമാണല്ലോ! എന്നെ കുറിച്ചുള്ള ഓർമ്മകൾ ആമിയുടെ മനസ്സിൽ എപ്പോഴും എല്ലായ്പ്പോഴും  കുടികൊള്ളുന്നുണ്ട് എന്നറിയാം. തത്തി കളിക്കുന്നുണ്ട് എന്നും അറിയാം. എങ്കിലും ചുമ്മാ ഒരു രസത്തിന് വേണ്ടി പറയുകയാണ്. എന്നെ ഓർക്കുന്നതിൽ ആമി കുറവൊന്നും വരുത്തരുത്. എങ്കിലും കൂടുതൽ ഓർക്കേണ്ടത് പടച്ച തമ്പുരാനെയാണ് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. അവനാണല്ലോ എന്നെയും ആമിയെയും ഈ ഭൂമിലോകത്തെയും അതിലുള്ള ജീവനുള്ളതും അല്ലാത്തതുമായ സകലതിനെയും, കൂടാതെ പ്രബഞ്ച ലോകത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നത്. എല്ലാം മുറതെറ്റാതെ കൂട്ടിമുട്ടാതെ അങ്ങനെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. രാവും പകലും, അതുപോലെ സുഖ ദുഖങ്ങളും മാറിമറഞ്ഞു കൊണ്ടിരിക്കുന്നു.


ഇങ്ങോട്ട് നോക്കൂ ആമി... അതെല്ലാം അവിടെയിരിക്കട്ടെ. ഇനി നമുക്ക് നമ്മുടെ ജീവിതത്തെ കുറിച്ച് ഇത്തിരി സംസാരിക്കാം. നമുക്ക് താലോലിക്കാൻ പടച്ച തമ്പുരാൻ രണ്ടു കുട്ടികളെ തന്നുവല്ലോ. അതിന് നമുക്ക് അവനെ സ്തുതിക്കാം. അവരുടെ കയ്യോകാലോ ആദ്യം വളരുന്നത് എന്ന് നോക്കുന്ന തിരക്കിലാവും ആമി എന്നും അറിയാം. കൂടാതെ അടുക്കളയിലും മറ്റുമായി വീട്ടുപണികൾ പിടിപ്പതുണ്ട് എന്നും അറിയാം. എടുത്താൽ പൊന്താത്ത അത്രയ്ക്കുണ്ട് എന്നും അറിയാം. ഇടക്കൊക്കെ പണിയെടുത്ത് പണിയെടുത്ത് ഊര മുറിയാറുണ്ട് എന്നും അറിയാം. എന്നിട്ടും എന്തിനാണ് ആമി പുറത്ത് വേറെ പണി നോക്കുന്നത്? അതിനായി ആഗ്രഹിക്കുന്നത്?  കൂടുതലായി  ജോലി ചെയ്യാനുള്ള ആഗ്രഹമാണോ ? പുറത്ത് പോകാനുള്ള പൂതികൊണ്ടാണോ ? അതല്ലെങ്കിൽ വേറെ മറ്റു വല്ലതുമാണോ ? ...



നോക്കൂ ആമി... കുടുക്ക പോലുള്ള വയറ്റിൽ ഇപ്പോള് ഒരു കുഞ്ഞ് വളരുന്നുണ്ട് എന്നുള്ള കാര്യം ആമി ഒരിക്കലും മറന്നു പോകരുത്. ഒരിക്കലും മറക്കില്ല എന്നറിയാം. എങ്കിലും ചുമ്മാ ഒരു രസത്തിനു വേണ്ടി പറയുകയാണ്. കുഞ്ഞ് വളരുന്നത് ഉമ്മയുടെ വയറ്റില്ലാണെങ്കിലും കൂടെ ഉപ്പയുടെ മനസ്സിൻ വയറ്റിലും വളർന്നു കൊണ്ടിരിക്കുന്നുണ്ട് എന്ന കാര്യവും മറന്നുപോകരുത്. പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്ന കാര്യത്തിൽ ആമി കുറവൊന്നും വരുത്തരുത്.  ആരോഗ്യമാണ് കൂടുതൽ പ്രധാനം ആയിട്ടുള്ളത് എന്ന് ഞാൻ പറയാതെ തന്നെ ആമിക്ക് അറിയാമല്ലോ. മാത്രവുമല്ല  ജോലിയെടുക്കുമ്പോൾ നിലത്ത് വീണുപോവാതെ  വഴുക്കി പോവാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വേറെ എന്തൊക്കെയാണ് ശ്രദ്ദിക്കാനായി ഉള്ളത്?...  



ഓരോ മാസവും ശമ്പളം കിട്ടിയ ഉടനെ അയച്ചു തരുന്നുണ്ട് എന്ന് ഞാനായിട്ട് പറയേണ്ടതില്ലല്ലോ. വീട്ടിലെ ചിലവ് നടത്താനും അയക്കുന്നുണ്ട്. കുറി അടവിലേക്കായുള്ള പൈസയും അയക്കേണ്ടതുണ്ട്. മിച്ചം പിടിച്ച പൈസ കൊണ്ട് നമ്മുടെ പുരപണിയും നടത്തേണ്ടതുണ്ട്. എല്ലാം വളരെ ഭംഗിയായി മംഗളമായി തന്നെ നടക്കട്ടെ !. പ്രസവത്തിൻ്റെ ഭാരിച്ച ചിലവ് വരുന്ന കാര്യം ആമിയുടെ അതിവിശാലമായ മനസ്സിൽ  തീർച്ചയായും ഉണ്ടാകണം. ആമിക്കും കുട്ടികൾക്കും  അസുഖങ്ങൾ വരാതെ നോക്കണം. ആശുപത്രികൾ രോഗികൾക്കായി വലവിരിച്ചിരിക്കുന്നത് ആമി കാണുന്നില്ലേ. സൂക്ഷിക്കുന്നത് നല്ലതാണ്. 


ഇനിയും നീട്ടി പറഞ്ഞു ആമിയെ മുഷിപ്പിക്കുന്നില്ല.  ആളെ മുഷിപ്പിക്കുന്നത് അത്ര നല്ലകാര്യമല്ല എന്നറിയാം. എങ്കിലും ഒരുപാട് ഇനിയും മനസ്സിൻ്റെ ഖജനാവും പാട്ടുപെട്ടിയും തുറക്കാനുണ്ട്.  ആമിക്കു അതെല്ലാം കേൾക്കാനുമുണ്ട്. എല്ലാം വഴിയെ വിസ്തരിച്ച് പറയാം. ഈ  എഴുത്ത് തത്ക്കാലം ചുരുക്കുകയാണ്. 


സ്നേഹപൂർവ്വം,


k.m.a paruthikkadu

സാബുവും ചിഞ്ചുവും കടല് കാണാൻ പോയ കഥ



ജുലൈമാസം തീരാറായിരിക്കുന്നു. പുറത്ത് പെരുമഴ പെയ്യുകയാണ്. മാസത്തിലെ തുടക്കത്തിൽ അക്കൗണ്ടിൽ ഉണ്ടായിരുന്ന പൈസയെ ല്ലാം എങ്ങോട്ട് ഒലിച്ചുപോയി എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. എല്ലാ കാര്യങ്ങൾക്കും ഓൺലൈൻ  പേയ്മെൻ്റ് ചെയ്യുന്നതു കാരണം പൈസ കൊടുക്കുമ്പോൾ കാര്യമായിട്ട് മനസ്സിന് വേദനയൊന്നും തോന്നുന്നില്ല. അക്കൗണ്ട് ചെക്ക് ചെയ്ത് നോക്കിയപ്പോൾ  അതിൽ നയാ പൈസയില്ല. ഇനിയെന്ത് ചെയ്യും? മനസ്സിൽ അടിഞ്ഞു കൂടിയ വിഷമം മാറ്റുവാൻ ഓടിച്ചാടി കളിച്ചു നടന്നിരുന്ന തൻ്റെ പഴയ കുട്ടിക്കാലം അവൻ ഓർത്തു.


ചിഞ്ചു കുടുംബ സമേതം വേനലിൽ നാട്ടിൽ വന്നിരുന്ന കാലം. ഒന്നുരണ്ടു മാസം നാട്ടിൽ കാണും. ചിഞ്ചു നാട്ടിൽ വരേണ്ട താമസം വീട്ടുകാർ ചേർന്ന് ഒരു പരിപാടി ആസൂത്രണം ചെയ്തു. അവൻ്റെയും സാബുവിൻ്റെയും സുന്നത്ത് കഴിക്കുവാൻ.  സാബുവിനെക്കാൾ രണ്ടുമൂന്ന് വയസ്സ് കൂടുതലുണ്ട് ചിഞ്ചുവിന്. എങ്കിലും വലിപ്പത്തിൽ വലിയ വിത്യാസം ഒന്നും ഇല്ലായിരുന്നു. ചുരുക്കി പറഞാൽ രണ്ടാളും പൊക്കം കുറഞ്ഞവരായിരുന്നു. അടുത്തുണ്ടാവുമ്പോഴെല്ലാം സാബു ചിഞ്ചുവിൻ്റെ തോളോട് തോൾ ചേർന്ന് നിന്ന് നോക്കും. ചിഞ്ചുവിൻ്റെ അത്രക്ക് ഉയരം വച്ചിട്ടുണ്ടോ എന്ന്. നോക്കുമ്പോഴെല്ലാം ചിഞ്ചു  സാബുവിൻ്റെ നേരെ കൈചൂണ്ടി പറയും. 


" ജി ഞും കൊർച്ചൂടി വെൽപം വെക്കാൻഡ് "


രണ്ടു മൂന്നു വയസ്സിൽ കൂടുതലുള്ള ഏട്ടൻ്റെ നിർദ്ദേശം കേൾക്കേണ്ട താമസം സമ്മദമെന്നോണം സാബു തലയാട്ടും. 


ചിഞ്ചുവിൻറെ ഉപ്പയുടെ ജേഷ്ഠൻ്റെ മൂത്ത മകനാണ് സാബു. അനുജൻ്റെ മൂത്തമകനാണ് മജീദ്.  മജീദിൻെറ ഉപ്പായുടെ അനുജൻ്റെ മൂത്ത മകനാണ് സമദ്. അവൻ്റെ കുഞ്ഞനുജനാണ് ഇച്ചിരി വികൃതിയുള്ള ജൈസൽ.


ഒരു ദിവസം രാവിലെ മജീദിൻ്റെ അമ്മാവൻമാരിൽ ഒരാളായ കുഞ്ഞാപ്പ സാബുവിനോടും ചിഞ്ചു  വിനോടുമായ്  മോഹം ഉണ്ടാക്കികൊണ്ട് പറഞ്ഞു:


" ഞമ്മക്ക് കടല് കാണാൻ പോണ്ടെ?" 


ഇതു കേട്ട്  ചിഞ്ചുവിനും സാബുവിനും സന്തോഷം തിരതല്ലി എന്ന് പറയേണ്ടതില്ലല്ലോ. എങ്കിലും സാബുവിന് എന്തോ ഒരു പന്തികേട് മണത്തു. അതിന് കാരണമുണ്ട്. "കടല് കാണാൻ പോവണ്ടെ" എന്ന ആവർത്തിച്ചുള്ള  പരിഹാസചുവയുള്ള ഡയലോഗ് ആയിരുന്നു അതിന് കാരണം.


ആ ദിവസം അങ്ങിനെ കടന്നുപോയി. അടുത്ത ദിവസം സൂര്യൻ ഉദിച്ചുയർന്നു. വീടിൻ്റ്റമുമ്പിൽ ഒരു ജീപ്പ് വന്നു നിൽക്കുന്നത് സാബു കണ്ടു. അമ്മാവനും വന്നിട്ടുണ്ട്. വൈകാതെ ചിഞ്ചുവിനെ കൂട്ടി അവൻ്റെ ഉമ്മാ വീട്ടിലേക്ക് വന്നു. ചിഞ്ചു പുതിയ പാൻ്റ്സും കുപ്പായവും ധരിച്ചിട്ടുണ്ട്.


 "ഇങ്ങള് ചായ കുടിച്ചോ ?"- സാബുവിൻ്റെ ഉമ്മാ ചോദിച്ചു.


" ഓ ...ഞങ്ങള് ചായൊകെ കുടിച്ചീണ് " - ചിഞ്ചുവിൻ്റെ ഉമ്മാ പറഞ്ഞു.


സാബുവിൻ്റെ ഉമ്മാ അവനെ വേഗം കുളിപ്പിച്ച് പാൻ്റ്സും കുപ്പായവും എല്ലാം ധരിപ്പിച്ചു. 


രണ്ടുപേരും നേരെ ജീപ്പിലേക്ക് കുതിച്ചു. സീറ്റിൽ ഇരിപ്പിടം ഉറപ്പിച്ചു.  ജീപ്പ് അവരെയുംകൊണ്ട് കടലുണ്ടിയിലുള്ള ആശുപത്രിയിലേക്ക് കുതിച്ചു. അവിടെ എത്തിയ ഉടൻ ഡ്രസ് എല്ലാം മാറ്റുവാൻ പറഞ്ഞു.   പാൻ്റ്സ്  മാറ്റി വെള്ള മുണ്ട് ധരിപ്പിച്ചു. അപ്പോഴാണ് അമളി പറ്റിയത്  അവർ തിരിച്ചറിഞ്ഞത്.  ഇനി പറഞ്ഞിട്ടെന്തുണ്ട് കാര്യം. സഹിക്കുക തന്നെ. എങ്കിലും സുന്നത്ത് കഴിച്ചാൽ ചില ഗുണങളൊക്കെയുണ്ട് എന്ന് അവനോടു ആരോ പറഞ്ഞു കൊടുത്തിട്ടുണ്ട്. അപ്പുറത്തെ വീട്ടിലെ കളിക്കൂട്ടുകാരൻ കുഞ്ഞുണ്ണിയുടെ സുന്നത്ത് ഡോക്കിട്ടറുടെ നിർദേശപ്രകാരം എന്നോ കഴിച്ചിട്ടുണ്ട്. 


എവിടെനിന്നോ നഴ്സ് വന്നു. സൂചി കുത്താൻ പോവുകയാണ്. ആദ്യം സാബുവിനെ വിളിച്ചു. അവൻ പേടിച്ചുപോയി. അവനു സൂചി കണ്ടാൽ തന്നെ പേടിയാണ്. 


" ആദ്യം ഓനെ "- ചിഞ്ചുവിനെ  സാബു ചൂണ്ടി കാണിച്ചു. 


അങ്ങനെ നഴ്സ് ചിഞ്ചുവിനെ  ആദ്യം സൂചി കുത്തി. എങ്കിലും ചിഞ്ചു ഒച്ച വെച്ചതൊന്നുമില്ല. അടുത്ത ഊഴം സാബുവിൻ്റെതാണ്. സാബുവിൻ്റെ ശരീരത്തിൽ സൂചി വെക്കേണ്ട താമസം അവൻ നിലവിളിച്ചു.


" ആ....ൻ്റെ മോോ " 


സുന്നത്ത് കഴിക്കുവാൻ ചിഞ്ചുവിനെ ഉള്ളിലേക്ക്  കൂട്ടികൊണ്ടു പോവുകയാണ്. പോകുമ്പോൾ അവൻ പേടിച്ച് വിറക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം കഴിഞ്ഞു കാണും. എല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൻ കാണപ്പെട്ടു.


അടുത്തത് സാബുവിൻ്റെ ഊഴമാണ്. അവൻ പേടിച്ച് വിറക്കുവാൻ തുടങ്ങി. തരിക്കുവാൻ വേണ്ടി സൂചി വെച്ചിട്ടുണ്ട്. എങ്കിലും തരിച്ചിട്ടില്ലെങ്കിൽ സംഗതി കുഴപ്പമാണ്. വേദനകൊണ്ട് പുളയേണ്ടി വരും. ഇറങ്ങി എങ്ങോട്ടെങ്കിലും ഓടേണ്ടിവരും. 


ആരോ വന്നു അവനെ  സുന്നത് കഴിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കട്ടിൻമേൽ ഇരുത്തി. 


" അനങ്ങാതെ മലർന്നു കിടന്നോ" - ഒരാൾ അവനോടു പറഞ്ഞു. 


അവൻ്റെ  വാടിയ മുഖം തലയിണകൊണ്ട് മൂടി. ഇപ്പോള് ഒന്നും കാണാൻ പറ്റുന്നില്ല. കണ്ണിൽ ഇരുട്ട് മാത്രം. താഴ്ഭാഗത്ത് നിന്നും കത്രികയുടെ ക്ടിക്.. ക് ടിക് .. ശബ്ദം കേൾക്കാം. എങ്കിലും  വേദനയൊന്നുമില്ല.  അവനു സമാധാനമായി. 


ആരോ അവനെയും എടുത്ത് നേരെ വണ്ടിയുടെ അടുത്തേക്ക് നടന്നു. നോക്കിയപ്പോൾ ചിഞ്ചു വണ്ടിക്കുള്ളിൽ ഒരു കള്ള ചിരിയും പാസാക്കി ഇരിക്കുകയാണ്. ഇതു കണ്ട സാബുവിന് ചിരിക്കണമോ അതോ കരയണമോ എന്ന് അറിയാത്ത മട്ടിലായി.  അവനും ഒരു ഇളിഞ ചിരി പാസ്സാക്കി.


ജീപ്പ് അവർ രണ്ടുപേരെയും കൂടെയുള്ളവരെയും വഹിച്ചു സാബുവിൻ്റെ വീട്ടിലേക്ക് കുതിച്ചു. സാബുവിൻ്റെ വീട്ടിലെ ഒരു റൂമും കിടക്കയും രണ്ടാളെയും കാത്തു കിടക്കുന്നുണ്ടായിരുന്നു. പോകുമ്പോൾ  ഡ്രൈവർ അറിയാതെ വണ്ടി ഒരു കുണ്ടിൽ ചാടി. 


" ൻ്റമ്മോ...സ്പീഡ് കൊർക്ക്" - ചിഞ്ചു വേദനകൊണ്ട് പുളഞ്ഞു. സാബുവും വേദന കൊണ്ടു പുളഞ്ഞെങ്കിലും ഇരുകൈകൾ കൊണ്ട് തൻ്റെ വായ പൊത്തിപ്പിടിച്ചു. 



വീട്ടിലെത്തിയപ്പോൾ എല്ലാവരും അവരെ കാത്തു നിൽക്കുന്നത് സാബു കണ്ടു്. കൂടെയുള്ളവർ  രണ്ടാളെയും എടുത്ത് കൊണ്ടു് പോയി ഒരു കട്ടിൻമേൽ കിടത്തി. കയർ കെട്ടിതൂക്കി അതിന്മേൽ തുണി കുരുക്കി വിച്ചിട്ടുണ്ട്. രണ്ടാൾക്കും സ്പെഷ്യൽ ആയി ഉണ്ടാക്കിവച്ചിട്ടുണ്ട്.


" സംഗതി കൊള്ളാം " 


രണ്ടുപേർക്കും കൈ കാലുകൾ കെട്ടിയിട്ടപോലെ ആയി. ഓടിച്ചാടി നടക്കേണ്ട സമയമാണ്. ക്രിക്കറ്റ് കളിക്കുന്ന സീസനാണ്. ചിഞ്ചു സ്പിൻ ബോൾ ചെയ്യാൻ അഗ്രകണ്യനാണ്. സാബു സിക്സർ പറത്താനും വിദഗ്ദനാണ്. പറഞ്ഞിട്ടെന്തു കാര്യം ! കട്ടിന്മേൽ തളക്കപ്പെട്ടിരിക്കുന്നു.  എങ്കിലും പല തമാശകളും പറഞ്ഞു അവർ സമയം മുന്നോട്ടു നീക്കി.

അവരെ ഒരു നോക്ക്  കാണുവാൻ കൂട്ടകാരും കുടുംബക്കാരും വരുവാൻ തുടങ്ങി. വരുന്നവർക്കെല്ലാം കാണേണ്ട ഒന്നുണ്ടായിരുന്നു. വരുന്നവരെല്ലാം അവർക്കായ് മാത്രം പലവിധ  പലഹാരങ്ങൾ കൊണ്ടുവന്നിരുന്നു. അതിൽപെട്ടതാണ് പൂരം വറുത്തത്, ഹോർലിക്സ്, ബൂസ് റ്റ്,  ഫ്രൂട്ട്സ് എന്നിവ. വേറെ എന്തൊക്കെ കൊണ്ടു് വന്നിരുന്നു ? 


വന്നവരിൽ ചിലർ കാണേണ്ടത് കണ്ട് സായൂജ്യ മടയുവാൻ നോക്കിയെങ്കിലും രണ്ടാളും ഒന്നും കാണിച്ചു കൊടുത്തില്ല. അതിന് കാരണമുണ്ട്. രണ്ടു പേരും നാണം കുണുങ്ങികളാണ്. കാണിച്ചു കൊടുക്കാതിരിക്കാൻ രണ്ടു പേരും നന്നേ പണിപ്പെട്ടു. 


ദിനങ്ങൾ ആമയെപോലെ കടന്നുപോയി. രണ്ടു പേരുടെയും മുറിവെല്ലാം ഉണങ്ങി. അവർ രണ്ടുപേരും കുളിച്ചു കുട്ടപ്പനായി.  കുട്ടികൾക്കെല്ലാം സന്തോഷമായി. പറമ്പിൽ കൂട്ടിയിട്ട ചേടിമണ്ണുകൊണ്ട് അവർ ഒരു അടിപൊളി കൊച്ചു വീടുണ്ടാക്കി കളിച്ചു. പാറപ്പുറത്ത് വെച്ച് മീനുപോലെയുള്ള  പ്ലാസ്റ്റിക് കവർ കൊണ്ടുണ്ടാക്കിയ കവർ പട്ടം പറത്തി കളിച്ചു. ഓല പന്ത് കൊണ്ടും മട്ടല് ബാറ്റ് കൊണ്ടും വെയിലത്ത് ക്രിക്കറ്റ് കളിച്ചു. കുട്ടികൾ പൂതി തീരുവോളം കളിച്ചു ആർമാദിച്ചു.

................

k.m.a. paruthikkadu 

image courtesy: 

Google Gemini AI image generator 


വയറ്റിൽ മുളച്ച കുട്ടി


നോക്കൂ ഞാനൊരു   സംഭവം  പറയാം. നൂറ്റാണ്ടുകൾക്ക് മുമ്പ് സംഭവിച്ചതൊന്നുമല്ല. ഏന്നാൽ ഇന്നലെ നടന്നതുമല്ല.

എൻ്റെ ആദ്യത്തെ കൺമണിയും മാണിക്യ കല്ലുമായ വെറും കുട്ടിയായ ഹനമോൾ വീർത്തു വന്നിരിക്കുന്ന അവളുടെ ഉമ്മായുടെ പള്ള  ചൂണ്ടി കാണിച്ചു ഇങ്ങനെ കാച്ചി കളഞ്ഞു.

" ഇപ്പച്യേ.. ഇമ്മച്ചിയുടെ പള്ളേല് ഒരു കുഞ്ഞി വാവയുണ്ട്."


" അതെ മോളെ..ഇമ്മച്ചി ഇപ്പോള് കൂടുതൽ ചോറ് തിന്നാറുണ്ട്. അതുകൊണ്ടാണ് കുട്ടി മുളച്ചു വന്നത്" - ഞാൻ ചുമ്മാ തട്ടിവിട്ടു.


കേൾക്കേണ്ട താമസം സൂര്യകാന്തി പൂവിനെ പോലെ അവൾ മന്ദഹസിച്ചു. എന്നിട്ട് അവള് രണ്ടു ചുണ്ടും കൂർപ്പിച്ചു  ചോദിക്കുകയാണ് :

" ന്നാ ന്താ ഇപ്പച്ചിൻ്റെ പള്ളയില് കുട്ടി ന്ണ്ടാവാത്തത് ?" 


അവളുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി തരിച്ചു പോയി.  ചോദ്യത്തിന് മുമ്പിൽ ഞാൻ കുഴങ്ങിപോയി എന്ന് പ്രത്യേകം  പറയേണ്ടതില്ലല്ലോ. 


" ങ്ങള് ആവശ്യമില്ലാതെ വടി കൊടുത്ത് അടി വാങ്ങിലെ?" - കലാബോധമുള്ള ഭാര്യയുടെ വെടിയുണ്ട കണക്കെയുള്ള ഉശിരൻ കമൻ്റ്.

അതിനെ ചൊല്ലി ഞങ്ങൾ തമ്മിൽ വാക് തർക്കമായി. നർമ്മത്തിൽ ചാലിച്ച തർക്കം മാത്രം. അല്ലാതെ ഒരു ആഗോള രാഷ്ട്രീയ പ്രശ്നമൊന്നുമല്ല. 


ഞങ്ങളെ തുറിച്ചു നോക്കുന്ന അവള് ഞങ്ങളെ കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നറിയുവാൻ ഞാൻ അവളോട് സ്നേഹത്തോടെ ചോദിച്ചു.


" കുഞ്ഞോൾക്ക്  ആരെയാണ് കൂടുതൽ ഇഷ്ടം? " 


" ഇക്ക് ഇപ്പച്ചിനെ കൂടുതൽ ഇസ്ത്ം."  - അവള് പ്രതിവചിച്ചു.


അവൾക്കറിയാം കൈ നിറയെ മിഠായിയും ചോക്ല്ലേറ്റും കിട്ടണമെങ്കിൽ അവൾക്ക് അവളുടെ ഇപ്പച്ചി തന്നെ വേണമെന്ന്.


ഇത് കേൾക്കേണ്ട താമസം കൂടുതൽ ബേജാറോട് കൂടി അവളുടെ ഉമ്മ അവളോട്

" അപ്പം ഇമ്മചിനെ അന്ക്ക് ഇഷ്ട്ടല്ലേ?" 


" ഇമ്മചിനേം ഇക്കു് ഇസ്താണ്" - അവള് ഉമ്മയെ ആശ്വസിപ്പിച്ചു.


അവൾക്കറിയാം അവളുടെ എല്ലാ കാര്യത്തിനും അവളുടെ ഇമ്മച്ചി കൂടെ വേണ്ടി വരുമെന്ന്.


ഞങ്ങള് ഇരുവരും കൈകൾ കോർത്തു പിടിച്ച് തോളോട് തോൾ ചേർന്നിരുന്ന്  അവളോട് ചോദിച്ചു.


" മോളൂസിന് ഞങ്ങളിൽ ആരെയാണ് കൂടുതൽ ഇഷ്ട്ടമുള്ളത്?" 


" രണ്ടാളീം ഇസ്‌താണ് " 


തെല്ലു ഒന്നു ആലോചിച്ചു വളരെ ഡിപ്ലോമാറ്റിക് ആയി ഞങ്ങൾക്ക് അവള് മറുപടി നൽകി.


ഇപ്പോള് അവളിൽ നിന്നും, അവളുടെ കുഞ്ഞനുജനിൽ നിന്നും, കുഞ്ഞി വാവയിൽ നിന്നും ഓരോ ദിനവും ഞങ്ങൾ ചിലത് പഠിച്ചു കൊണ്ടിരിക്കുകയാണ്.

.......

k.m.a Paruthikkadu 

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...