ഇവിടം ഗ്രാമപ്രദേശമായതുകൊണ്ട് അന്തരീക്ഷം പൊതുവെ ശാന്തസുന്തരമാണ്. കാര്യമായിട്ട് ഒച്ചയും ബഹളങ്ങളൊന്നുമില്ല. മുകളിലത്തെ നിലയിൽനിന്നും പാത്രം വീഴുന്ന ശബ്ദംവരെ കേൾക്കാം. പുറത്ത് വഴിയുടെ ഒരു വശത്തായി കൂടുതൽ ഉയരത്തിലല്ലാതെ അവിടെയും ഇവിടേയുമായി ക്യാമറ ഫിറ്റ്ചെയ്ത് വച്ചിട്ടുണ്ട്. കൂടുതൽ വിക്രസും തരികിടയും കാണിക്കുന്നവരെ ഒപ്പിയെടുക്കുവാനും പിടികൂടാ നുമായ് എപ്പോഴും അനങ്ങാതെ അങ്ങിനെ നിൽക്കുകയാണ്. അതിനാൽ ഇവിടെ സെക്യൂരിറ്റിക്കും കുറവൊന്നുമില്ല. അതിനാൽ തന്നെ എല്ലാവരും വളരെ സൂക്ഷിച്ചാണ് ഈവഴി കടന്നുപോകുന്നത് എന്ന് ഞാൻ പറയുന്നതല്ല എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നതാണ്. എങ്കിലും ഇതിലൂടെ കടന്നുപോകുമ്പോൾ വളഞ്ഞൊഴുകുന്ന തോടും അതിൽ നീന്തി തുടിക്കുന്ന മീനുകളും, അതി വിശാലമായ വയലും, ചൂണ്ടിയിട്ടു മീൻ പിടിക്കുന്നവരെയും, പാറിപ്പറക്കുന്ന പറവകളെയും കാശൊന്നും കൊടുക്കാതെ തന്നെ കാണാൻ കഴിയുന്നതാണ്.
എനിക്ക് കൂട്ടിനായ് കാര്യമായിട്ട് കൂടെയുള്ളത് രണ്ടു വയസ് മാത്രം പ്രായമുള്ള എൻ്റെ കൊച്ചുമോളാണ്. ഹല എന്നാണ് അവൾക്ക് ഞങൾ പേരിട്ടിരിക്കുന്നത്. എങ്കിലും ഇലു എന്നാണ് ഞങൾ അവൾക്ക് ഓമനപേരിട്ടു വിളിക്കുന്നത്. അങ്ങിനെയൊക്കെ ആണെങ്കിലും അവള് തന്നെത്താൻ വിളിക്കുന്നത് "ഇളൂ" എന്നാണ്. തരം കിട്ടുമ്പോഴെല്ലാം ഫ്‌ളാറ്റിനുള്ളിൽ അവള് അങ്ങോട്ടും ഇങ്ങോട്ടും ഗമയിൽ നടക്കും. ഞാനതെല്ലം കൗതുകത്തോടെ നോക്കി നിൽക്കും. ഒരു കുട്ട നിറയെ അവളുടെ കളികോപ്പുകളാണ്. എല്ലാം തന്നെ ഞങൾ നാട്ടിൽ പോകുമ്പോൾ അവളുടെ ഇപ്പപ്പായും ഇമ്മമ്മായും അപ്പോഴും ഇപ്പോഴുമായി വാങ്ങിച്ചുകൊടുത്തത്താണ്. എങ്കിലും അതെല്ലാം അവൾക്ക് മടുത്ത മട്ടാണ്. അതിനാൽ പെർമിഷൻ കിട്ടുന്നതിന് മുമ്പ്തന്നെ ഇടക്കൊക്കെ എൻ്റെ മടിയിൽ കയറി വന്നിരിക്കും. ഞാനവളെ സ്‌നേഹത്തോടെ തലോടും, ഇളം കവിളിൽ പുന്നാര മുത്തം തുരുതുരാ ഫ്രീയായി കൊടുക്കും.
എനിക്ക് ക്രിക്കറ്റ് കളി കാണുവാനും, ഇടയ്ക്കൊക്കെ കൂടപ്പിറപ്പുകളെ ഒതുക്കുവാനും, സമാധാനം കിട്ടുവാനുമായ് ഞാനൊരു ടിവി മോണിറ്റർ വാങ്ങിവെച്ചിട്ടുണ്ട്. ഡൈനിംഗ് ഹാളിലൂള്ള മേശപ്പുറത്താണ് അതിനെ കൊണ്ടുവന്നു ഇരുത്തിയിരിക്കുന്നത്. തരം കിട്ടുമ്പോഴൊക്കെ അതിലേക്ക് കൈ ചൂണ്ടികൊണ്ട് ഹലമോൾ പറയും:
മ്മാ.... താത്തു"
കാത്തു എന്ന് പേരുള്ള കുട്ടികൾക്ക് പ്രിയപ്പെട്ട ഒരു കാർട്ടൂണുണ്ട്. അത് ഇട്ടു കൊടുക്കാനാണ് അവള് പറയുന്നത്. ആരെങ്കിലും അത് ഇട്ടു കൊടുക്കേണ്ട താമസം കാത്തു കൂട്ടുകാരോടൊത്ത് കളിക്കുന്ന രംഗങ്ങൾ നല്ല അനുസരണയുള്ള കുട്ടിയായി ഒന്നും മിണ്ടാതെ വട്ടകണ്ണുകളോടെ അവൾ കണ്ടുകൊണ്ടിരിക്കും. പരിപാടി കഴിയുകയോ നിൽക്കുകയോ ചെയ്താൽ അവള് തേങ്ങി കരയുവാൻ തുടങ്ങും:
" മ്മാ ... താത്തു.. താത്തു.."
ഇടക്കൊക്കെ ഞാൻ പുറത്തിറങ്ങി നടക്കാറുണ്ട്. പുറത്തെ ശുദ്ധമായ വായു ശ്വസിച്ച് മനസ്സു ഫ്രഷ് ആക്കുകയാണ് മെയിൻ ഉദ്ദേശം. നടക്കുമ്പോൾ കഥ എഴുതാനുള്ള ആശയവും കിട്ടും. കുറച്ചു നേരം പ്രകൃതിയുടെ പച്ചപ്പും നോക്കികണ്ട് നടക്കും. നടക്കാൻ ഇറങ്ങുമ്പോൾ ഇടയ്ക്ക് ഹല മോളും കൂടെ വരാറുണ്ട്. ഞാന് പുറത്തേക്ക് പോകുവാൻ തയാറാകുമ്പോഴേക്ക് അവൾക്ക് കാര്യം പിടികിട്ടും. അവള് ആദ്യം വാതിലിനു പുറത്തേക്ക് ഇറങ്ങി നിന്നുകൊണ്ട് എന്നെ മാടിവിളിക്കും.
" പ്പാ....ആയി"
ആയി ഏന്നാൽ വരൂ എന്നാണ് അവള് ഉദ്ദേശിക്കുന്നത്. ഇതെല്ലാം അവളുടെ മാത്രം ഭാഷയാണ്. ഇങ്ങനെ വേറെയും പല വാക്കുകളുണ്ട്. എല്ലാം തന്നെ സന്ദർഭങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കി എടുക്കുന്നതാണ്. ഇറങ്ങുമ്പോൾ അവള് സ്വയം ചെരിപ്പ് ഇട്ടുനോക്കാൻ ശ്രമിക്കും. കാണേണ്ട താമസം ഞാനവളെ സഹായിക്കും. ഞങൾ ഇറങ്ങി നടക്കുമ്പോൾ അവളെൻ്റെ ഇടതു കൈയിലെ വിരൽ പിടിക്കും. ഞങൾ ഒരുമിച്ച് മെല്ല മെല്ലെ മുന്നോട്ട് നടന്നു നീങ്ങും.
k.m.a paruthikkadu
Image Courtesy:
Google Gemini image generator







