അങ്ങ്ദൂരെ
കടലിനക്കരെ, കാരക്ക
കായ്ക്കുന്ന നാട്ടിൽ ഒരു ദിവസം അപ്രതീക്ഷിതമായി ഒരു കുളിർമഴ പെയ്തു. മഴ
പെയ്യേണ്ട താമസം ഓഫീസിൽ നിന്നും കുറെ മൈൽ അകലെ, ഇരുബ്പോലും
ഉരുകിപ്പോകുന്ന വെയിലുള്ള സൈറ്റിൽ ജോലിചെയ്യുകയായിരുന്ന
മജീദിന്റെ മൂക്കിൽ ഒരു മണം തുളച്ചു കയറി.
നനഞ്ഞ മണ്ണിന്റെ സുഗന്ധം ! തണുപ്പുള്ള ആ മണം മൂക്കിലൂടെ ഉള്ളിലേക്കു കയറിക്കയറി അങ്ങ്
തലച്ചോറിലും പിന്നെ ഹൃദയത്തിലും എത്തി. അത് അവന്റെ
ശരീരത്തിനെന്നപോലെ മനസ്സിനെയും തണുപ്പിച്ചു. അപ്പോൾ
അവന്റെ മനസ്സിൽ ഒരു കുളിര് അനുഭവപ്പെട്ടു. അവന്റെ ഓർമ്മകൾ ഒരുപാട് കാലം പിന്നോട്ട്
പാഞ്ഞു.
ശാന്തസുന്തരമായ
ഒരു കൊച്ചുഗ്രാമം. ഇന്നത്തെപോലെ വണ്ടികളുടെ കാതടപ്പിക്കുന്ന ഒച്ചയും ബഹളവും
ഒന്നുമില്ല. എപ്പോഴെങ്കിലും ഒരു വണ്ടി റോഡിലൂടെ പോയാലായി. അത്ര തന്നെ. എപ്പോൾ
നോക്കിയാലും കിളികളുടെയും അതല്ലെങ്കിൽ നാൽക്കാലികലുടെയും ശബ്ദം മാത്രം കേൾക്കാം.
കാക്ക കരയുന്ന ശബ്ദം ഇടയ്ക്കിടയ്ക്ക് കേൾക്കാം.
മജീദിന്റെ
കുട്ടിക്കാലം ! ആ നാട്ടിലൊരു അതിവിശാലമായ പാറപ്പുറമുണ്ട്. അതിൻമേൽ
തേങ്ങ വെട്ടി കൊപ്ര ചിക്കാറുണ്ട്. വിശ്വസ്തനും അന്നാട്ടിലെ
അറിയപ്പെട്ട കച്ചവടക്കാരനുമായ കുഞ്ഞാലി ഹാജിയായിരുന്നു അതു നടത്തിയിരുന്നത്. ആ
പാറപ്പുറത്ത് വൈകുന്നേരമായാൽ കൊപ്രകഷ്ണങ്ങൾ ചവച്ചിറക്കി കൊപ്ര
അടത്തികൊണ്ടിരിക്കുന്ന ഒരുപാട് ആളുകളെ
കാണാം. അവർ സൊറ പറഞ്ഞങ്ങിനെ കൊപ്ര
അടത്തികൊണ്ടിരിക്കും. ഒരുപാട് നേരം ചവച്ചു തൊണ്ടക്കുഴി ഉണങ്ങിയാൽ പിന്നെ ഒരു
തുപ്പലാണ്. ആരും ഇല്ലാത്ത ഒരു ഭാഗം നോക്കി.
"
പ്പൂ.... പ്പൂ.... പ്പൂ.... "
പാറപ്പുറത്തിന്റെ
അപ്പുറത്ത് റോഡിന്റെ പടിഞ്ഞാറ് വശത്തായി ഒരു
ചായപ്പീടികയും ഉണ്ടായിരുന്നു. കുഞ്ഞാലി ഹാജിയുടെ അനുജനും മജീദിന്റെ ഉപ്പാപ്പയുമായ
അഹമ്മദ് ഹാജിയാണ് ആ ചായ പീടിക നടത്തിയിരുന്നത്. കൊപ്രപ്പണിക്കാരെല്ലാം
അദ്ദേഹത്തിന്റെ ചായപ്പീടികയിൽ നിന്നാണ് ചായ കുടിച്ചിരുന്നത്. ചായ കുടിക്കാൻ
നാട്ടിലെ മുക്കിലും മൂലയിൽ നിന്നും അവിടെ ആളുകൾ വന്നിരുന്നു. ആളുകൾ അതിശയത്തോടെ
പറയും.
"
അഹമ്മദാക്ക ന്ണ്ടാക്കുന്ന തൂമ്പിലെ പുട്ടിനു പ്രത്യേക രസാണ് ! "
ദിനങ്ങൾ
ശരവേഗത്തിൽ കടന്നുപോയി. കൊപ്ര ചിക്കുന്നത് നീന്നു. പാറപ്പുറത്ത് സൊറപറഞ്ഞു കൊപ്ര
അടത്തുന്ന ആളുകളെയും കാണാതായി. ചായപ്പീടിക പൂട്ടി.
പാറപ്പുറത്തിന്റെ
ഒരു വശത്ത് ഒരു കുണ്ടുണ്ട്. അതിനെ “ചെന” എന്നാണു
ആ നാട്ടുകാർ വിളിച്ചിരുന്നത്. എന്തുകൊണ്ടാണ് അതു ചെന എന്ന പേരിൽ അറിയപ്പെട്ടത്? അതിന്റെ
അടുത്താണ് മജീദിന്റെ തറവാട്. അതുകൊണ്ട്തന്നെ ആ തറവാട് ചെനക്കൽ തറവാട് എന്നാണു
അറിയപ്പെട്ടിരുന്നത്. ചെനയുടെ പിന്നിലാണ് മജീദിന്റെ ചെറിയ
വീട് ഉള്ളത്. വീട്ടിൽ നിന്നും നോക്കിയാൽ ആർക്കും ആ ചെന കാണാം.
തറവാട്ടിലേക്ക്
വിരുന്നു വരാൻ ഉദ്ദേശിക്കുന്ന ആളുകൾ പറയും.
"
ഞമ്മക്ക് ചെനക്കലേക്ക് പോകാം"
മഴ
പെയ്താൽ അതിൽ വെള്ളം നിറയും. കരകവിഞ്ഞൊഴുകുന്ന വെള്ളം ചരൽക്കല്ലുകൾ നിറഞ്ഞ
വഴിയിലൂടെ ഒഴുകിയൊഴുകി കുറച്ചുദൂരെ താഴെയുള്ള കടലുണ്ടിപ്പുഴയിലേക്ക് ചെന്നുചേരും.
വലിയ കല്ലുകളും, ചെരൽ കല്ലുകളും മണ്ണും ഇട്ടു വഴിയിൽ കുട്ടികൾ
ഒരുമിച്ചു ചേർന്ന് ഒരു കുഞ്ഞു അണക്കെട്ട് ഉണ്ടാക്കും. മുല്ലപെരിയാർ അണക്കെട്ടുപോലെ
വെള്ളം ഒരു പാട്പൊന്തും. ഏകദേശം കാൽമുട്ട് വരെ എത്തുമ്പോൾ, എല്ലാവരും
ചേർന്ന് ആ കുഞ്ഞു അണക്കെട്ട് പൊട്ടിച്ചു വിടും. അപ്പോൾ വെള്ളം അണപൊട്ടിയൊഴുകും.
വെള്ളം കുതിച്ചു പായും. ഏത് പടു
കൂറ്റൻ മരവും ആ വെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചു
പോകും. ആ കാഴ്ച വല്ലാത്ത ഒരു അതിശയത്തോടെ കുട്ടികൾ അന്തംവിട്ടു നോക്കി നിൽക്കും.
മജീദ്
എൽ.പി സ്കൂളിൽ പഠിക്കുന്ന കാലം. വേനൽ കഴിഞ്ഞു പുതുമഴ പെയ്തു. ചെനയിൽ വെള്ളം
നിറഞ്ഞു കവിഞ്ഞു.. പിറ്റേ ദിവസം അതിരാവിലെ മഴയുടെ മുഴക്കം കേട്ടാണ് മജീദ്
ഉറക്കത്തിൽ നിന്നും ഉണർന്നത്. അവൻ ജനവാതിൽ തുറന്നു നോക്കി. കോരിച്ചൊരിയുന്ന മഴ.
സുഗന്ധമുള്ള ഒരു മണം മൂക്കിലേക്ക് അടിച്ചു കയറി. മഴപെയ്തു നനഞ്ഞ മണ്ണിന്റെ മണം !
അവന്റെ മനസ്സിൽ വസന്തം വിരിഞ്ഞു.
അപ്പോഴാണ്
അവൻ ആ ശബ്ദം ശ്രദ്ധിച്ചത്.
"
പേക്രോം പേക്രോം ".
ആ
ശബ്ദം കേൾക്കേണ്ട താമസം മജീദിന് അതിശക്തമായ പൂതി മുളച്ചു. ചെനയുടെ
അടുത്തേക്ക് ഒന്ന് പോയിനോക്കാൻ. ആ കാഴ്ച ഒരുനോക്ക് കാണാൻ. എന്താണ് ആ കാഴ്ച ?
അവൻ
നീട്ടി വിളിച്ചു.
" ഇമ്മാ........
"
" എന്താ
മോനെ ! " - ഉമ്മ അടുക്കളയിൽ നിന്നും ഉത്തരം നൽകി.
ഉമ്മ
അടുക്കളയിലാണെന്ന് അവനു മനസ്സിലായി. അവൻ അടുക്കളയിലേക്കു നടന്നു. ഉമ്മയുടെ അടുത്ത്
ചെന്ന് മെല്ലെ കാതിൽ മന്ത്രിച്ചു.
" ഇമ്മച്യെ"
" എന്താ
മോനെ ? "
" ഇമ്മ്ച്യെ
ഞാന് ചെനെ പോയോക്കട്ടെ ? "
" ഇപ്പളോ"
" ആാ
ഇപ്പം തെന്നെ"
" നേരം
വെൾക്കട്ടെ. പാൽക്കാരാൻ ഇതുവരെ പോയിട്ടില്ല"
" നല്ല
ഇമ്മച്ച്യല്ലേ. ഞാൻ പോയി ഇപ്പം തന്നെ വരാം"
" ഇജി
പല്ലേച്ചി മോറു കഴ്ക്യോ ?
" ഇല്ല്യ"
" ന്നാ
വേഗം പോയി പല്ലേച്ചി മോറെയ്കി വാ"
മജീദ്
പല്ല് തേച്ചു മുഖം കഴുകാൻ ഓടി. ചിരട്ടയിൽ എടുത്തുവച്ചിരുന്ന
ഉമിക്കരി എടുത്തു പല്ല് തേച്ചു. അവന്റെ പല്ല് കൊക്കിനെ പോലെ വെളുത്തു. മുഖം
ചന്ദ്രിക സോപ്പിട്ടു പതപ്പിച്ചു കഴുകി. അവന്റെ മുഖത്ത് നിലാവ് പോലെ വെളിച്ചം !
ഉടനെ അവന്റെ ഉമ്മാന്റെ അടുത്തേക്ക് ഓടി.
കണ്ടപാടെ
മജീദിന്റെ ഉമ്മാ പറഞ്ഞു.
" പല്ലാട്ട്യ
നോക്കട്ടെ"
കൊക്ക്പോലെ
വെളുത്ത പല്ലുകൾ മജീദ് അവന്റെ ഉമ്മാക്ക് ഇളിച്ചു കാട്ടികൊടുത്തു. അതു കണ്ടപ്പോൾ
ഉമ്മാക്ക് സന്തോഷമായി.
മജീദിന്റെ
ഉമ്മ സന്തോഷത്തോടെ പറഞ്ഞു .
"മുപ്പത്തിരണ്ടു
പല്ലും പുറത്താണല്ലോ ! വേഗം പൂട്ടിക്കാള്. നെൽത് വീണു പോകണ്ട ! "
ഉണ്ടാക്കിവെച്ച
സുലൈമാനി ഒരു കുഞ്ഞു സ്റ്റീൽ പാത്രത്തിൽ ആക്കി മജീദിന്റെ ഉമ്മ അവനു വെച്ച്
നീട്ടി. സുലൈമാനിക്ക് നല്ല ചൂടുണ്ട്.
കൈയിൽ
കിട്ടേണ്ട താമസം മജീദ് അത് വേഗം ചുണ്ടോടടുപ്പിച്ചു. അവന്റെ മനസ്സില് ചെനയാണ്!
ഒരു ഞെട്ടൽ. പകുതി ചായ പുറത്തേക്കു ചിന്തി.
മജീദിന്റെ
നാവു പൊള്ളിതരിച്ചുപോയി. അവന്റെ കണ്ണിൽ നിന്നും ചൂടുള്ള ഉറവ പൊട്ടി.
" എന്തെ
പറ്റ്യേടാ" - അവന്റെ ഉമ്മ ചോദിച്ചു.
" ഒന്നൂല്ല്യ
ഇമ്മച്യെ. തരിപ്പ് പോയതാണ്" - ഒന്നും പറ്റാത്തപോലെ മജീദ് പറഞ്ഞു.
" ചെനയും
തവളകളും അവിടെ തന്നെ ഉണ്ടാകും. ഓല് എങ്ങട്ടും വിരുന്ന് പോവൂല. സാവധാനം പലകയിൽ
കുത്തിരുന്ന് കുടിച്ചോ" - മജീദിന്റെ ഉമ്മ അവനെ സമാധാനിപ്പിച്ചു.
ബാക്കിയുള്ള
കട്ടൻചായ മജീദ് തെല്ല് വേഗത്തിൽ കുടിച്ചു തീർത്തു. കുടിച്ചു തീർത്തില്ലെങ്കിൽ ചെന
കാണാൻ അവനെ വിടില്ല എന്ന് മജീദിന് അറിയാം.
മഴയുടെ
ശക്തി കുറഞ്ഞു . ഇപ്പോൾ മഴ ചാറുകയാണ്. വെറും കുട്ടിയായ മജീദ് തന്റെ
പുള്ളിക്കുടയുംചൂടി വീടിന്റെ പടി ഇറങ്ങുമ്പോൾ ഉള്ളിൽ
നിന്നും ഒരു ശബ്ദം.
"ഇപ്പച്ച്യെ
ഇക്ക്യും ചെന കാണണം ! ഞാനും ഓന്റെ കൂടെ പോട്ടെ ? "
മജീദിനെക്കാൾ
മൂന്ന് വയസ്സ് കുറവുള്ള അവന്റെ കുഞ്ഞിപെങ്ങൾ ഇപ്പോയോടു സമ്മദം ചോദിക്കുകയാണ്.
"
ന്നാ ഓള്യും കൂട്ടിക്കോ " - കോലായിൽ
ചാരുകസേരയിൽ ചാരിയിരുന്ന് കട്ടൻ ചായയും കുടിച്ചു പത്രം വായിക്കുകയായിരുന്ന അവന്റെ
ഉപ്പാന്റെ ഉത്തരവ്.
" ഇപ്പച്ച്യെ
ഇക്ക്യും പുള്ളിക്കുട മേണം !"
" മോൾക്ക്
ഇപ്പച്ചി സ്കൂളിൽ ചേർത്തുമ്പോൾ വാങ്ങിച്ചു താരാട്ടോ " - ഉപ്പ അവളെ
സമാധാനിപ്പിച്ചു.
" ഉം
"
" ജി
വെര്ണ്ടോ ? ജി വെരിണ്ടെങ്കിൽ വേഗം വാ.
ഞാൻ പോവ്വാണ് !" - മജീദ് താക്കീത് നൽകി.
" പോവല്ലാ
. ഞാനൂണ്ട് !" - കുഞ്ഞിപെങ്ങളുടെ മറുപടി.
കുഞ്ഞിപ്പെങ്ങളും
അവന്റെ കൂടെ കൂടി. അവർ രണ്ടു പേരും മഴയത്ത് പുള്ളിക്കുട ചൂടി ഇറങ്ങി നടന്നു.
ചെനയുടെ അടുത്തേക്ക് ചെന്ന് നോക്കി. അപ്പോൾ മജീദ് ആ കാഴ്ച കണ്ടു. അവിടെയും
ഇവിടെയുമായി പലനിറങ്ങളിലുള്ള കുറെ
ഹലാക്കിലെ തവളകൾ നീന്തി കളിക്കുകയും ചാടിക്കളിക്കുകയും ചെയ്യുന്നു. എല്ലാത്തിന്റെയും
കഴുത്തിൽ ഇരു വശത്തുമായി മഞ്ഞനിറവും നീലനിറവുമുള്ള
രണ്ടു ബലൂണുകൾ. എല്ലാവരും അതു
ഊതിവീർപ്പിചും, പിന്നെ
കാറ്റൊഴിച്ചും കൊണ്ടിരിക്കുന്നു. കൂടെ ആ ശബ്ദവും.
"
പേക്രോം പേക്രോം...... പേക്രോം പേക്രോം".
വരണ്ട
കുറെ കാലങ്ങൾക്ക് ശേഷം സന്തോഷത്തിന്റെ പുതുമഴ പെയ്തപ്പോൾ മടയിൽ
നിന്നും പുറത്തുവന്നു തവളകൾ ആഘോഷിക്കുകയാണ്. വെള്ളത്തിൽ നീന്തി തുടിക്കുകയാണ്.
ഇണചേരുകയാണ്! അർമാദിക്കുകയാണ് !...
തവളകളിൽ
ചിലത് വെള്ളത്തിൽ നീന്തി കളിക്കുകയാണ്. ചിലത് കരയിലും. വെള്ളത്തിലുള്ള
തവളകളിൽ ചിലതിന്റെ മീതെ വേറെ തവളയും കെട്ടിപ്പിടിച്ചു
കിടക്കുന്നു. മജീദിനെ കണ്ടപ്പോൾ നാണമുള്ള അവയിൽ ചിലത്
വെള്ളത്തിലേക്ക് ഊളിയിട്ടു. നാണമില്ലാത്ത, സംസ്കാരമില്ലാത്ത ചിലത് മജീദിനെ നോക്കി ആാ
കിടന്ന കിടപ്പിൽ തന്നെ കിടന്നു.
ഒന്ന്
രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചെനയിൽ സോപ്പ്പത പോലെയുള്ള ഒരു സാധനം പൊന്തിക്കിടന്നു.
വൈകാതെ കുഞ്ഞു തവളാ പൊട്ടലുകൾ വിരിഞ്ഞിറങ്ങി മീനുകളെപോലെ നീന്തിക്കളിക്കാൻ
തുടങ്ങി. അവയെ കണ്ടാൽ ചെറുമീൻ മീൻ പൊലപ്പുകൾ ആണെന്നേ തോന്നൂ. അതിരാവിലെ മജീദും
അവന്റെ എളാപ്പയുടെ മക്കളായ ജാവിദും , ഉസ്മാനും ചേർന്ന്
തവളാ പൊട്ടൽ പിടിക്കാൻ ഇറങ്ങും. മജീദിന്റെ പെങ്ങളായ ആരിഫയും
എളാപ്പയുടെ മകളായ നാദിറയും അവരെ
സഹായിക്കാൻ ഉണ്ടാകും. ഇരുകൈകളും ചേർത്ത് പിടിച്ചു തവളാപൊട്ടലിനെ അവർ
കോരിയെടുക്കും. അടുത്തുള്ള പാറക്കെട്ടിലെ കുഴികളിൽ കൊണ്ടുപോയി ഒഴിക്കും. അപ്പോൾ
കുഞ്ഞു തവളാപൊട്ടലുകൾ അതിന്റെ ഉളളിൽ നീന്തി ഓടിക്കളിക്കും.
വേനൽക്കാലമായാൽ
ചെന വറ്റിവരളും. ഒരു ചിരട്ടയിൽ കോരി എടുക്കുവാനുള്ള വെള്ളം പോലും ബാക്കിയാവില്ല..
അപ്പോൾ അതിൽ നിന്നും ഒരു മണം അടിക്കും. ചത്ത് നാറുന്ന തവളാപൊട്ടലിന്റെ മണം ! നട്ടുച്ച
സൂര്യന്റെ പൊള്ളുന്ന വെയിലിലും
അവയുടെ കണ്ണുകൾ മാത്രം വെട്ടിത്തിളങ്ങും.
മജീദിന്റെ
കുട്ടിക്കാലത്ത് അവന്റെ വീട്ടിൽ പ്രാരാബ്ധമായിരുന്നു. പട്ടിണിയില്ലെങ്കിലും
ഇല്ലായ്മ എന്തെന്ന് അവനും അവന്റെ കുഞ്ഞനുജത്തിയും നന്നായി അറിഞ്ഞു. അധിക
ദിവസങ്ങളിലും ചോറും തക്കാളി കൂട്ടാനും അതല്ലെങ്കിൽ
ചോറും ചൂടാക്കിയ വെളിച്ചണ്ണയുംമാത്രം കഴിച്ചു കിടന്നു.
ഇതിനെചൊല്ലി അവന്റെ ഉപ്പയും ഉമ്മയും തമ്മിൽ എന്നും വഴക്ക് കൂടും.
മജീദിന്റെ ഉമ്മ ഇടയ്ക്കിടെ ഉപ്പാക്ക്
താക്കീത് നൽകും.
"
ഇങ്ങനെ പോയാൽ അറ്റിങ്ങൾ അട്ത്തെന്നെ എല്ലും തോലുമാകും ! " –
വീട്ടിൽ
നിന്നും പുറത്തേക്കു പോകുന്ന വഴിയിൽ ഒരു കാക്കയ്ക്ക് വന്നിരിക്കാനുള്ള തണല്
പോലും ഉണ്ടായിരുന്നില്ല. അതിനാൽ മജീദും അവന്റെ
കുഞ്ഞനുജത്തിയും പാറപ്പുറത്തെ ചുടുവെയിൽ കൊണ്ട് നടന്നു.
മജീദിന്റെ
ഉപ്പ പ്രവാസം മതിയാക്കി വന്നിട്ട് ഒരുപാട് കാലമായി . തേങ്ങയിൽനിന്നും കിട്ടുന്ന
ആദായമായിരുന്നു ആ കുടുംബത്തിന്റെ ആകെയുള്ള ആശ്രയം. പിന്നെയുള്ളത്
വല്ലപ്പോഴും ഉമ്മയുടെ വീട്ടിൽ പോകുമ്പോൾ അവന്റെ സ്നേഹമുള്ള വല്ല്യുമ്മ കണ്ടറിഞ്ഞു
കൊടുക്കുന്ന കുറച്ചു പണവും. സ്നേഹമെന്തെന്നു അവനെ പഠിപ്പിച്ചത് അവന്റെ വല്ല്യുമ്മ
ആയിരുന്നു.
പ്രാരാബ്ധങ്ങൾക്കിടയിലും
മജീദ് പ്രതീക്ഷ കൈവിടാതെ പഠിച്ചു വളർന്നു. അവൻ എൽ.പി സ്കൂളും
യു പി സ്കൂളും ഹൈസ്കൂളും പൂർത്തിയാക്കി.
മലബാറിലെ അറിയപ്പെട്ട ഒരു കലാലയത്തിന്റെ കവാടവും കടന്നിറങ്ങി. സർവകലാശാലയുടെ
കവാടവും ഒരു വെല്ലുവിളിയോടെ കടന്നിറങ്ങി. പഠനം കഴിഞ്ഞ ഉടനെ അവനു ഗൾഫിൽ ഒരു ജോലി
ശരിയായി. പ്രാരാബ്ധങ്ങൾ തീർക്കാൻ ഒരു ജോലി ! പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല.
കടം വാങ്ങിയ പണം കൊണ്ട് വീമാന ടിക്കറ്റ് എടുത്തു. നിറഞ്ഞ കണ്ണുകളും തകർന്ന
ഹൃദയവുമായി പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞിറങ്ങി.
രണ്ടു
വർഷങ്ങൾ അതായത് എഴുനൂറിൽ കൂടുതൽ ദിവസങ്ങൾ തള്ളിനീക്കി. പെങ്ങൾക്കു കല്യാണ പ്രായം
കഴിഞ്ഞു തുടങ്ങി. മജീദിന് നാട്ടിലേക്ക് വരാൻ വെറും രണ്ടു മാസത്തെ ലീവ് കിട്ടി.
കൂട്ടക്കാർക്കും കുടുംബക്കാർക്കും വേണ്ടി ഒരുപാട് സാധനങ്ങൾ വാങ്ങികൂട്ടി അവൻ
പെട്ടികെട്ടി. ആർക്കും ഒരു പരാധിയും ഉണ്ടാവാൻ പാടില്ല.
പെട്ടികെട്ടാൻ സുഹൃത്തുക്കളും അവനെ സഹായിച്ചു.
സുഹൃത്തുക്കളിൽ ചിലർ ചേർന്ന് അവനെ എയർപോർട്ടിൽ കൊണ്ട് പോയി വിട്ടു . ബോർഡിംഗ് പാസ്
കിട്ടിയത് അറിയിച്ചപ്പോൾ അവർ തിരിച്ചുപോയി.
നാട്ടിൽ
തിരിച്ചു വന്നപ്പോൾ മജീദ് ആദ്യം പോയത് തന്റെ ഓർമ്മകൾ കെട്ടിക്കിടക്കുന്ന വീട്ടിനടുത്തുള്ള
ചെനയുടെ അടുത്തേക്കാണ്. അവൻ വേഗം അവിടേക്ക് നടന്നു.
പ്രതീക്ഷയോടെ അങ്ങോട്ട് നോക്കി. പണ്ടാരം അടങ്ങിയ, വീണുടഞ്ഞു
നാശമായ വെട്ടുകല്ലുകളും, ഉപകാരമില്ലാത്ത വെളുത്ത
ചേടിമണ്ണും ഇട്ടു അവന്റെ ഓർമ്മകൾ മണ്ണിട്ടു
മൂടിയിട്ടുണ്ടായിരുന്നു.
Drawing : (Courtesy)
...................................................
കെ .എം .എ പരുത്തിക്കാട്


No comments:
Post a Comment